തൃശൂർ: പരീക്ഷാ ഹാളിൽ നിന്ന് മടങ്ങിയ കൗമാരക്കാരി വീട്ടിലെത്തും മുൻപേ മരണത്തിന് കീഴടങ്ങിയത് വിശ്വസിക്കാനാകാതെ ഒരു നാട് മുഴുവൻ തേങ്ങുന്നു. താന്ന്യം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ബാദിറ (17) ആണ് മരിച്ചത്. വലിയകത്ത് ബാദുഷയുടെ മകളാണ് ബാദിറ.
സ്കൂളിലെ പരീക്ഷ കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാദിറ. വീടിന് തൊട്ടടുത്തുള്ള റോഡിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തൊട്ടുപിന്നാലെ നടന്നു വന്നിരുന്നവരാണ് ബാദിറ പെട്ടെന്ന് വീഴുന്നത് കണ്ടത്. ഉടൻ തന്നെ അവർ ഓടിയെത്തുകയും കുട്ടിയെ താങ്ങിയിരുത്തി വെള്ളം നൽകാൻ ശ്രമിക്കുകയും ചെയ്തു.
തന്റെ മകൾ വീടിന് തൊട്ടടുത്ത് കുഴഞ്ഞുവീണ വിവരമറിഞ്ഞ് ഉമ്മയും സ്ഥലത്തേക്ക് ഓടിയെത്തി. നാട്ടുകാർ ഉടൻ തന്നെ 108 ആംബുലൻസ് വിളിച്ചു വരുത്തുകയും പഴുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ തന്നെ മരണം സംഭവിച്ചതായാണ് വിവരം.


