ആലപ്പുഴ: മാന്നാറിൽ പിതാവ് വിഷം നൽകിയതിനെ തുടർന്ന് ചികിത്സയില്‍ ആയിരുന്ന 12 വയസ്സുകാരി ശിവനന്ദന മരണത്തിന് കീഴടങ്ങി.. തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു മരണം. ഇതോടെ ഈ ദാരുണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കുടുംബനാഥനായ മനോജ് (44) നേരത്തെ തന്നെ മരിച്ചിരുന്നു. ഇളയമകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂളിൽ നിന്ന് മക്കളെ കാറിൽ കൂട്ടിക്കൊണ്ടു വരുന്നതിനിടെയാണ് മനോജ് കുട്ടികൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മനോജ് സ്വയം ജീവനൊടുക്കുക ആയിരുന്നു. സാമ്പത്തിക ബാധ്യതയാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ മനോജിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മാന്നാർ പാലത്തിനരികിൽ കാറിനുള്ളിൽ മൂവരെയും അബോധാവസ്ഥയിൽ കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മനോജിന്റെ മരണം സ്ഥിരീകരിച്ചിരുന്നു. മക്കളായ ശിവനന്ദനയുടെയും, ശിവഗംഗയുടെയും നില അതീവ ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും മൂത്തമകളെ രക്ഷിക്കാന്‍ ആയില്ല.
സംഭവത്തിൽ മാന്നാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മനോജിന്റെയും, മകൾ ശിവനന്ദനയുടെയും സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കുരട്ടിക്കാട് മുത്താരമ്മൻ ദേവസ്വം ട്രസ്റ്റ് ശ്മശാനത്തിൽ നടക്കും.


