പള്ളിക്കുന്ന്: സെൻട്രൽ ജയിൽ പെട്രോൾ പമ്പിലെ ഇന്ധന ചോർച്ച കാരണം ജയ്ജവാൻ റോഡ് പരിസരങ്ങളിലെ കിണറുകൾ മലിനപ്പെട്ടതിൽ പ്രദേശത്തെ അൻപതോളം കുടുംബങ്ങൾ ദുരിതത്തിലായി. ഡിസംബർ മാസത്തിൽ നാലു കിണറുകളിൽ പെട്രൊളിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ 20 കിണർ വെള്ളം കുടി ശ്രാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ 20 കിണറുകളിലെ വെള്ളത്തിലും ഹൈഡ്രോകാർബൺ സാന്നിധ്യം സ്ഥിരീകരിച്ചു.
ഭൂഗർഭജലത്തിൽ അനുവദനീയമായ പെട്രോളിയം ഹൈഡ്രോകാർബണിൻ്റെ അളവ് 0.6mg/L ആണെന്നൊരിക്കെ 20 കിണറുകളിലെ വെള്ളത്തിലും ഈ പരിധി രണ്ട് ഗ്രാമാണെന്നത് പ്രദേശവാസികളെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിനാൽ പെട്രോൾ പമ്പ് അടച്ചു പൂട്ടുകയും കിണറുകളിലെ വെള്ളത്തിൽ ഹൈഡ്രോകാർബൺ അംശം ഇല്ലാതാകും വരെ പ്രദേശത്ത് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ജയ് ജവാൻ റോഡ് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ രാമചന്ദ്രൻ, സെക്രട്ടറി കെ സി ശ്രീജിത്ത് എന്നിവർ കലക്ടർക്ക് നിവേദനം നൽകി.
കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിലുള്ള പെട്രോൾ പമ്പ് അടച്ചുപൂട്ടുക,
പരിസരത്തെ കിണറുകളിൽ ശുദ്ധജലം ലഭിക്കുന്നതുവരെ എല്ലാ വീട്ടുകാർക്കും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ശുദ്ധ ജലം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുക, ഇപ്പോൾ പരിശോധന നടത്തിയ കിണറുകൾക്ക് പുറമെ സമീപത്തെ മറ്റു അമ്പതോളം കിണറുകളിലെ വെള്ളത്തിൻ്റെയും ഹൈഡ്രോ കാർബൺ ടെസ്റ്റ് നടത്തുകയും അതിൻ്റെ ചെലവ് ഇന്ത്യൻ ഓയിൽ കോർപറേഷൻ വഹിക്കുക,
മഴക്കാലത്തിന് മുന്നേ കിണറുകളിലെ പെട്രോൾ കലർന്ന വെള്ളം വറ്റിച്ചു കളയുക എന്നീ ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് കലക്ടർക്ക് നൽകിയത്.


