ന്യൂഡെൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. പശ്‌ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്‌ക്കെതിരെ പരാതി നൽകാനുള്ള സമയ പരിധി 15ആം തീയതിയാണ് അവസാനിക്കുന്നത്.
ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രക്യപനം നീളുന്നതെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 28ആം തീയതിയാണ് ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടിക സംബന്ധിച്ച് പരാതി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് മാർച്ച് 15ആം തീയതിയാണ്.
അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അതിനുശേഷം നടത്തിയാൽ മതിയെന്ന് കമ്മീഷൻ തീരുമാനിച്ചത്. തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ തീയതി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങളിൽ ഒറ്റഘട്ടമായിരിക്കും വോട്ടെടുപ്പ്. കേരളത്തിന് പുറം തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കും.
അസമിൽ മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. പശ്‌ചിമബംഗാളിൽ അഞ്ച് ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കിയേക്കും. കഴിഞ്ഞതവണ ബംഗാളിൽ എട്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ഇത്തവണയും കേരളത്തിലെ പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്രസേനാ വിന്യാസം ഉണ്ടാകും. മലബാർ മേഖലയിലാണ് കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത്. ഏപ്രിൽ 20നും 30നും ഇടയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ഭൂരിപക്ഷം രാഷ്‌ട്രീയ പാർട്ടികളും കമ്മീഷന് മുന്നിൽ വെച്ചിട്ടുള്ളത്.


