ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിലുള്ള സർക്കാർ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായുള്ള തിരക്കിനിടയില്‍ ആറുവയസ്സുകാരിയുടെ രണ്ട് വിരലുകള്‍ അറ്റുപോയതായി പരാതി.ഫെബ്രുവരി 9-ന് നടന്ന ഈ ദാരുണ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെത്തുടർന്ന് ഹെഡ്മാസ്റ്റർ, അധ്യാപകൻ, ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ ഉള്‍പ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.
അപകടം നടന്നത് ഇങ്ങനെ:
ഗുളൂരു ഗ്രാമത്തിലെ ഗവണ്‍മെന്റ് മോഡല്‍ ഹയർ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ചിന്മയീദേവിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. കുട്ടികള്‍ ഉച്ചഭക്ഷണത്തിനായി വരിനില്‍ക്കുന്നതിനിടെ പിന്നില്‍ നിന്നാരോ ഇരുമ്പ് വാതില്‍ തള്ളുകയായിരുന്നു. വാതിലിന്റെ വിടവിനിടയില്‍ കുടുങ്ങിയ കുട്ടിയുടെ വലതു കൈയിലെ രണ്ട് വിരലുകള്‍ അറ്റുപോയി.
കുട്ടിക്ക് അപകടം സംഭവിച്ച ഉടൻ കൃത്യമായ ചികിത്സ നല്‍കുന്നതിന് പകരം, കുട്ടിയെ സ്‌കൂളിനുള്ളില്‍ തന്നെ ഇരുത്തുകയായിരുന്നു എന്ന് മാതാവ് അംബിക പരാതിപ്പെടുന്നു. “മകള്‍ക്ക് ചെറിയൊരു പരിക്കുണ്ട്” എന്ന് പറഞ്ഞ് ഉച്ചയ്ക്ക് 2:30-ഓടെയാണ് വീട്ടുകാരെ അധ്യാപകർ വിളിക്കുന്നത്. മാതാപിതാക്കള്‍ സ്‌കൂളിലെത്തുമ്പോള്‍ ചോരയൊലിപ്പിച്ച് അബോധാവസ്ഥയിലായിരുന്നു കുട്ടി. അറ്റുപോയ വിരലുകള്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍, മറ്റു കുട്ടികള്‍ കണ്ട് പേടിക്കാതിരിക്കാൻ അവ “വലിച്ചെറിഞ്ഞു” എന്ന ക്രൂരമായ മറുപടിയാണ് സ്‌കൂള്‍ അധികൃതർ നല്‍കിയത്.
പിതാവിന്റെ ബൈക്കിലാണ് കുട്ടിയെ പിന്നീട് തുമകൂരു ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചത്. പിറ്റേന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ചോദിക്കാൻ വിളിച്ച ഗ്രാമപഞ്ചായത്ത് അംഗത്തോട് ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ ഹനുമന്തപ്പ മോശമായി പെരുമാറുകയും ചെയ്തതായി പരാതിയുണ്ട്. ഹെഡ്മാസ്റ്റർ നാഗേഷ്, സി.ആർ.പി വെങ്കിടേഷ് തുടങ്ങിയവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


