കെടിഡിസി മലബാർ കോർട്ട്യാർഡ് പ്രവർത്തനമാരംഭിച്ചു
മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതി ഈ പ്രദേശത്തിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ ടൂറിസം മേഖലയ്ക്ക് ഒരു മുതൽക്കൂട്ടായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെടിഡിസിയുടെ ഫൈവ് സ്റ്റാർ റിസോർട്ട് മുഴപ്പിലങ്ങാട് മലബാർ കോർട്ട്യാർഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആഭ്യന്തര സഞ്ചാരികളെയും വിനോദസഞ്ചാരികളെയും കൂടുതലായി ആകർഷിക്കാൻ കഴിയുന്ന നിലയിൽ മുഴപ്പിലങ്ങാട് ബീച്ച്, ധർമ്മടം ബീച്ച്, ധർമ്മടം ഐലൻഡ് എന്നിവയുടെ ടൂറിസം വികസനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു ലക്ഷ്യത്തോടെയാണ് മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 238 കോടി രൂപ ചിലവിടുന്ന പദ്ധതിക്കാണ് രൂപം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാല് ക്യാരക്ടർ ഏരിയകളായി തിരിച്ചാണ് ഇവിടെ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് കൂടുതൽ വേഗത നേടാൻ കഴിയേണ്ടതുണ്ട്. മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കുവശം, തെക്കുവശം, ധർമ്മടം ബീച്ച്, ധർമ്മടം ദ്വീപ് ഇങ്ങനെയാണ് ക്യാരക്ടർ ഏരിയകളെ വേർതിരിച്ചിട്ടുള്ളത്. ഇതിൽ മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കുവശം ക്യാരക്ടർ ഏരിയയുടെ നിർമ്മാണം പൂർത്തീകരിച്ചു. 62 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇതിലൂടെ നടപ്പിലാക്കിയത്. മറ്റു ക്യാരക്ടർ ഏരിയകളുടെ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കുറച്ചുകൂടി വേഗത അതിൽ ഉണ്ടാവേണ്ടതുണ്ട് എന്നത് വസ്തുതയാണ്. മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കുഭാഗത്ത് വാക്ക് വേ, കിഡ്സ് പ്ലേ ഏരിയ, റിഫ്രഷ്മെന്റ് സെന്ററുകൾ, വാഹന പാർക്കിംഗ് സൗകര്യം എന്നിവ ഏർപ്പെടുത്തും. അതോടൊപ്പം തന്നെ ബീച്ചിന്റെ തെക്കുഭാഗത്ത് സിറ്റിംഗ് ഏരിയ, കിയോസ്‌ക്, പാർക്കിംഗ് ഇവയെല്ലാം ഒരുക്കും. ധർമ്മടം ബീച്ചിൽ ഫ്ളോട്ടിംഗ് ഡെക്ക്, ജയന്റ് വീൽ, മ്യൂസിക് ഫൗണ്ടൻ, ജോഗിംഗ് ആൻഡ് സൈക്ലിംഗ് ട്രാക്ക് ഇവയെല്ലാം നിർമ്മിക്കാനാണ് പദ്ധതി. ദേശാടന പക്ഷികളടക്കം വന്നുചേരുന്ന ധർമ്മടം ദ്വീപിൽ ഒരു നേച്ചർ ഹബ്ബ് ഒരുക്കാനാണ് ശ്രമിക്കുന്നത്. അണ്ടർവാട്ടർ സ്‌കൾപ്ചർ ഗാർഡൻ, എലിവേറ്റഡ് നേച്ചർ വാക്ക് ഇവയെല്ലാം ഇതിന്റെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. ദ്വീപിലേക്കുള്ള പ്രവേശന സാധ്യതകൾ കൂടി പരിശോധിച്ചുള്ള വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി വരികയാണ്. ഈ പദ്ധതികൾ പൂർണ്ണമാകുന്നതോടെ നാം ഉദ്ദേശിക്കുന്ന രീതിയിൽ മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ചുകൾ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറും. ഇപ്പോൾ ഉള്ള വേഗതക്കുറവ് പരിഹരിക്കാനാകും എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്. അത്തരം കാര്യങ്ങൾക്ക് ഒഴിവാക്കാനാവാത്തതാണ് ബീച്ച് റിസോർട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടുത്തെ മുഴപ്പിലങ്ങാടിന്റെ പ്രത്യേകത ഡ്രൈവ് ഇൻ ബീച്ച് എന്നതാണ്. അത് കേരളത്തിലെയും രാജ്യത്തിലെയും മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചാണിത്. ഈ കാലത്ത് ലോക വിനോദസഞ്ചാര ഭൂപടത്തിൽ സവിശേഷമായ ഇടം ഈ ബീച്ച് നേടിയിരിക്കുകയാണ്. നാല് കിലോമീറ്ററോളം നീളമുള്ള ഈ തീരത്ത് വാഹനങ്ങൾ ഓടിക്കാം എന്ന വസ്തുത നമ്മുടെ നാട്ടുകാരെ മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും ലോകത്തിന്റെ പല ഭാഗങ്ങളിലെയും വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുകയാണ്. ഈ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താനാകണം. ഇവിടെ വരുന്നവർക്ക് മിനിമം സൗകര്യങ്ങൾ ലഭിക്കാനാവണം. ആ ഉദ്ദേശത്തോടു കൂടിയാണ് ഇത്തരമൊരു റിസോർട്ട് ഭംഗിയായ രീതിയിൽ തന്നെ കെടിഡിസി നിർമ്മിച്ചിരിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കാനായിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതിയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ഇവിടുത്തെ ടൂറിസം സാധ്യത വൻതോതിൽ ഉപയോഗിക്കാനാകണം എന്നാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മുഴപ്പിലങ്ങാട് ഒരു പ്രീമിയം ഫൈവ് സ്റ്റാർ വിഭാഗത്തിലുള്ള ബീച്ച് റിസോർട്ട് കെ.ടി.ഡി.സി നിർമ്മിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. വി ശിവദാസൻ എം.പി അധ്യക്ഷനായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രഭാകരൻ മാസ്റ്റർ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം അതുൽ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി നിമിഷ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ അനുശ്രീ,
കേരള ടൂറിസം ഡയറക്ടറും കെടിഡിസി മാനേജിംഗ് ഡയറക്ടറുമായ ശിഖ സുരേന്ദ്രൻ, കെടിഡിസി ബോർഡ് ഡയറക്ടർമാരായ ഒ.കെ വാസു, കെ.കെ വത്സരാജ്, ബെന്നി മൂഞ്ചേലി, ബി ബിജു, തോമസ് ടി കീപുരം, അഡ്വ. പി.എം. സുരേഷ് ബാബു, യു. ബാബു ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.


