ഇരിട്ടി: ഇരിട്ടി കൂട്ടുപുഴയ്ക്കടുത്തെ പേരട്ടയിൽ വീട്ടു വളപ്പിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടി കൂടി. ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ സുനിലിന്റെ നിർദേശ പ്രകാരം വനം വകുപ്പിലെ താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് , ശശിധരൻ വെളിയമ്പ്ര എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്. വീട്ടുപറമ്പിൽ തമ്പടിച്ച രാജവെമ്പാല പിടികൂടാൻ ഫോറസ്റ്റ് റസ്ക്യുവർ മാരെത്തിയപ്പോൾ പിടികൊടുക്കാതെ പലയിടങ്ങളിലായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഒടുവിൽ വീട്ടുപറമ്പിലെ തോട്ടിലെ മാളത്തിൽ കയറികൂടി. ഇവിടെ നിന്നും കുത്തി പുറത്താക്കിയാണ് ഫൈസൽ വിളക്കോട് വാൽ പിടിച്ചു വലിച്ചതിനു ശേഷം ശശീന്ദ്രൻ ബാഗിനകത്തേക്ക് കയറ്റിയത്.
പാമ്പിനെ പിന്നീട് കർണാടക ഉൾവനത്തിൽ തുറന്നു വിട്ടു.
ഫൈസൽ വിളക്കോട് പിടികൂടുന്ന നൂറ്റിമൂന്നാമത്തെ രാജവെമ്പാലയാണിത്. കർണാടക വനമേഖലയോട് അടുത്തു നിൽക്കുന്ന പ്രദേശമാണിത്. വനത്തിലെ അത്യുഷ്ണം കാരണമാണ് രാജവെമ്പാലകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതുകാരണം വനമേഖലയ്ക്കു സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറി യിപ്പ് നൽകി.


