തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയിൽ ഉയരുന്നു. പിന്നിട്ട 24 മണിക്കൂറിലെ കണക്ക് അനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്‌സ് (8) രേഖപ്പെടുത്തിയത്.
ഇവിടെ ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരിയിൽ യുവി ഇൻഡക്‌സ് 7 രേഖപ്പെടുത്തി. അതേസമയം, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യം ഉള്ളതിനാൽ ഈമാസം 12 മുതൽ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കിയിട്ടുണ്ട്. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്‌ക്ക് 12 മുതൽ മൂന്നുവരെ വിശ്രമവേളയായിരിക്കും.
ഇവരുടെ ജോലി സമയം രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയുള്ള സമയത്തിനുള്ളിൽ എട്ടുമണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്‌ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്‌ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്‌ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.


