കോഴിക്കോട്: നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍നിന്നും തട്ടിപ്പറിച്ചെടുത്ത സ്വർണമാല വിഴുങ്ങിയ പ്രതി സമീന പൊലീസുകാരെ വീണ്ടും കബളിപ്പിച്ചു.പുറത്തുവന്ന തൊണ്ടിമുതല്‍ ശുചിമുറിയില്‍ ഒഴുക്കിയതോടെ, നാല് ദിവസമായി തൊണ്ടിമുതലിനായി കാത്തിരിക്കുന്ന പൊലീസ് വീണ്ടു വെട്ടിലായി. തൊണ്ടിമുതല്‍ വീണ്ടെടുക്കാൻ കഴിയാതെ വന്നതോടെ തെളിവു നശിപ്പിക്കല്‍, പൊലീസുകാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ കൂടി ചുമത്തി പ്രതിയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.
ശനിയാഴ്ച അർധരാത്രിയോടെയാണ് ആശുപത്രിയിലെ ശുചിമുറിയില്‍ വിസർജ്യത്തിലൂടെ മാല പുറത്തുവന്നത്. കാവല്‍ നിന്ന രണ്ട് വനിതാ സിപിഒമാർക്ക് നേരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി അകറ്റി നിർത്തിയ സമീന, പിന്നാലെ പ്രതി തൊണ്ടിമുതലും ഡയപ്പറുമടക്കം ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്തുകളഞ്ഞുവെന്ന് പൊലീസ് പറയുന്നു.
നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂരിലെ ക്ലിനിക്കില്‍ ഡോക്ടറെ കാണാനായി എത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല പ്രതി തട്ടിപ്പറിച്ച് വിഴുങ്ങിയത്. നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ നടത്തിയ എക്‌സറേ പരിശോധനയില്‍ സമീനയുടെ വയറ്റില്‍നിന്ന് സ്വർണാഭരണം കണ്ടെത്തിയിരുന്നു.
മാല പുറത്തെടുക്കാൻ എനിമ നല്‍കിയെങ്കിലും പുറത്തുവന്നില്ല. പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. തുടർന്ന് മഞ്ചേരി മെഡിക്കല്‍ കോളെജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കും മാറ്റി. മെഡിക്കല്‍ കോളെജില്‍വെച്ചാണ് പ്രതി തൊണ്ടിമുതല്‍ ഫ്‌ളഷ് ചെയ്തത്.


