തൃശൂർ : കടകള്‍ കുത്തിതുറന്ന് അരലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയിൽ. തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റിലെ ഇറച്ചിക്കടയില്‍ തൊഴിലാളിയായിരുന്ന കണ്ണൂര്‍ പാലപ്പിള്ളി സ്വദേശി കെ.പി.മുബഷീറാണ് പിടിയിലായത്. ഫെബ്രുവരി ഒന്നിനാണ് കടകള്‍ കുത്തിതുറന്ന് അരലക്ഷം രൂപ മോഷ്ടിക്കുകയും തൊഴിലാളികളുടെ രണ്ടു ഫോണുകളും അടിച്ചുമാറ്റി ഇയാൾ മുങ്ങിയത്.
തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ ബിപിന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുബഷീറിനെ നാടകീയമായി പിടികൂടിയത്. തട്ടിയെടുത്ത അരലക്ഷം വനിതാ സുഹൃത്തുക്കളുമായി ധൂര്‍ത്തടിച്ചു. ഫോണുകള്‍ രണ്ടും പൊലീസ് കണ്ടെടുത്തു. പതിനെട്ടു കേസുകളില്‍ പ്രതിയാണ് മുബഷീര്‍. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഒരിടത്തു പണിയ്ക്കു കയറും. അവിടെ നിന്ന് മോഷ്ടിക്കും. കറുത്ത വേഷമാത്രമേ ധരിക്കൂ എന്നിവയാണ് മുബഷീറിന്റെ രീതികൾ.
കടയില്‍ ജോലി ചെയ്യുന്നതിനിടെ മുതലാളി പറഞ്ഞു. ‘മുബഷീറെ 500 രൂപ മേശയില്‍ നിന്നെടുത്ത് സഹപ്രവര്‍ത്തന് കൊടുക്കാമോ’. കാഷ് കൗണ്ടറിലെ മേശയില്‍ ഞാന്‍ കൈ കൊണ്ടു തൊടില്ലെന്നായിരുന്നു മുബഷീറിന്‍റെ മറുപടി. അങ്ങനെ പറഞ്ഞ ആളാണ് കടയും കുത്തിതുറന്ന് പണവും ഫോണും കൊണ്ടുപോയത് എന്ന് കടയുടമ.


