കോഴിക്കോട്: എരഞ്ഞിപ്പാലം ജംഗ്ഷനിൽ നിയമം ലംഘിച്ച് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചയാളെ തടഞ്ഞുനിർത്തിയ വീട്ടമ്മയെ തിരിച്ചറിഞ്ഞു.
എരഞ്ഞിപ്പാലം സ്വദേശിനിയായ കൊയ്യേരി പ്രഭാവതിയമ്മയാണ് (70) തന്റേടത്തോടെയുള്ള ഈ ഇടപെടലിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായത്. കഴിഞ്ഞ ദിവസം ട്രാഫിക് സിഗ്നലിലെ തിരക്ക് ഒഴിവാക്കാൻ കാൽനടയാത്രക്കാർക്കുള്ള ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റി വന്ന യുവാവിനെ പ്രഭാവതിയമ്മ തടയുകയായിരുന്നു.
സ്‌കൂട്ടർ പിന്നോട്ടെടുക്കാതെ താൻ വഴിമാറില്ലെന്ന ഉറച്ച നിലപാട് ഇവർ സ്വീകരിച്ചതോടെ ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നിമിഷങ്ങൾക്കകം വൈറലായ വീഡിയോയ്ക്ക് പിന്നാലെ പ്രഭാവതിയമ്മയുടെ ധീരതയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
"നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും മുതിർന്നവർ കാണിക്കുന്ന ഇത്തരം മാതൃകകൾ സമൂഹത്തിന് ആവശ്യമാണെന്നും" സോഷ്യൽ മീഡിയ ഒന്നടങ്കം കുറിക്കുന്നു. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുമെന്നാണ് സൂചന.
അമ്പതു വർഷം മുമ്പ് ഡ്രൈവിങ് പഠിച്ച പ്രഭാവതിയമ്മ ഫുട്ബാളറുമായിരുന്നു. മുമ്പൊരിക്കൽ ഫുട്പാത്തിലൂടെ എത്തിയ വാഹനം തടഞ്ഞ പ്രഭാവതിയമ്മക്ക് യുവാവിൽനിന്ന് അടിയേറ്റ ദുരനുഭവവുമുണ്ടായിട്ടുണ്ട്. യുവാവിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും ചെയ്തിരുന്നു.


