കോഴിക്കോട് : കോഴിക്കോട് ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന വ്യാജ ആരോപണത്തെത്തുടർന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രേരണാക്കുറ്റം നേരിടുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഷിംജിത മുസ്തഫക്കായി കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നാണ് ആവശ്യം.
ഇക്കഴിഞ 29നാണ് പ്രതി ഷിംജിതാ മുസ്തഫ കോഴിക്കോട് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ 27 ന് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി നിരസിച്ചിരുന്നു.
പ്രാഥമിക അന്വേഷണ ഘട്ടം പൂർത്തിയായിട്ടില്ലെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച റിപ്പോർട്ടിന് തുടർന്നാണ് ജാമ്യ ഹർജി തള്ളിയത്. ഇതിനിടെ ഷിംജിതയുടെ റിമാൻഡ് കാലാവധി അവസാനിയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കസ്റ്റഡി അപേക്ഷയുമായി പൊലീസ് രംഗത്തെത്തി.
നിലവിൽ കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷം ആയിരിക്കും ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യത. പൊലീസ് കസ്റ്റഡിയിൽ ലഭിച്ചാൽ ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി. പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ശാസ്ത്രീയപരിശോധനാ ഫലവും പുറത്ത് വരേണ്ടതുണ്ട്. ഇതും അന്വേഷണത്തിൽ നിർണ്ണായകമാകും.


