കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിലൂടെ കണ്ണൂർ ജില്ലയിൽ വിപ്ലവകരമായ മുന്നേറ്റം. 2017 മുതൽ ഇതുവരെ ജില്ലയിൽ 23,372 വീടുകളുടെ നിർമ്മാണം വിജയകരമായി പൂർത്തിയാക്കി. ആകെ അനുവദിച്ച 26,046 വീടുകളിൽ ബാക്കിയുള്ള 2,674 വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
സംസ്ഥാനത്തുടനീളം അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് (ഫെബ്രുവരി 24) മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിക്കും.
ജില്ലയിലെ കണക്കുകൾ ചുരുക്കത്തിൽ:
* ഭൂമിയുള്ള ഭവനരഹിതർ: 24,317 പേർക്ക് വീട് അനുവദിച്ചതിൽ 21,955 പേർ താമസം തുടങ്ങി. 2,362 വീടുകൾ പൂർത്തിയായി വരുന്നു.
* ഭൂരഹിത ഭവനരഹിതർ: 1,729 ഗുണഭോക്താക്കളിൽ 1,417 പേർക്ക് വീട് ലഭിച്ചു. 312 പേരുടെ നിർമ്മാണം പുരോഗമിക്കുന്നു.
ഫ്ലാറ്റ് സമുച്ചയങ്ങളും പുനരധിവാസവും:
കടമ്പൂർ, കുറുമാത്തൂർ, ഏഴോം ഗ്രാമപഞ്ചായത്തുകളിലായി നിർമ്മിച്ച ഭവന സമുച്ചയങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങളെ ഇതിനകം പുനരധിവസിപ്പിച്ചു. പട്ടുവം ഗ്രാമപഞ്ചായത്തിൽ ഹൗസിംഗ് ബോർഡ് നിർമ്മിച്ച 24 അപ്പാർട്ട്മെന്റുകൾ ഉടൻ കൈമാറും. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലും സമാനമായ രീതിയിൽ ഫ്ലാറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.
മനസ്സോടിത്തിരി മണ്ണ്:
ഭൂരഹിതർക്കായി ഭൂമി കണ്ടെത്താനുള്ള 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെ ജില്ലയിൽ 280 സെന്റ് ഭൂമി വാഗ്ദാനം ലഭിച്ചു. ഇതിൽ 265 സെന്റ് ഭൂമിയുടെ രജിസ്ട്രേഷൻ ഇതിനകം പൂർത്തിയായിട്ടുണ്ട്. ചിറ്റിലപ്പിള്ളി ഭവന നിർമ്മാണ പദ്ധതി വഴി 11 പേർക്ക് ഭൂമി വാങ്ങാനുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കി.
ജില്ലയിലെ 81 തദ്ദേശ സ്ഥാപനങ്ങളിൽ 64 എണ്ണവും അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും ഭവന നിർമ്മാണ ആനുകൂല്യം നൽകി മാതൃകയായിരിക്കുകയാണ്.


