ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ബാരാപ്പോൾ പദ്ധതി പ്രദേശത്ത് ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ കെ. രാഹുലിനെ പുള്ളിപ്പുലി ആക്രമിച്ചു. ഇതിനുശേഷം പുലിയെ സമീപത്തു ചത്തനിലയിൽ കണ്ടെത്തി. സഹപ്രവർത്തകനെ രക്ഷിക്കാനായി വനപാലകർ വെച്ച വെടിയേറ്റാണ്പുള്ളിപ്പുലി ചത്തതെന്നാണ് സംശയം . എന്നാൽ വനം വകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല . പുലിയെ രക്ഷിക്കാൻ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നെന്നും പുലിയുടെ ശരീരത്തിൽ മാസങ്ങളോളം പഴക്കമുള്ള പരുക്കുകൾ ഉണ്ടായിരുന്നതായും ഇതുമൂലമാണ് പുള്ളിപ്പുലി ചത്തതെന്നാണ് വനംവകുപ്പധികൃതർ പറയുന്നത്.
ബിധാനാഴ്ച വൈകിട്ട് ബാരാപോൾ പദ്ധതി പ്രദേശത്ത് പുഴത്തീരത്ത് സോളർ പാനലുകൾ സ്ഥാപിച്ച ഭാഗത്താണ് സംഭവം. വൈകിട്ട് 4.30 ഓടെ റീഡിങ് എടുക്കാൻ എത്തിയ കെഎസ്ഇബി സോളർ വിഭാഗം ജീവനക്കാരായ പ്രവീണും ധനേഷും ആണ് പുലിയെ കാണുന്നത്.
ഭയന്നോടിയ ഇരുവരും സോളർ പാനലിൻ്റെ മുകളിൽ കയറി ഇരുന്ന് കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേരി റെജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഇരിട്ടി സെക്‌ഷൻ ഫോറസ്‌റ്റ് ഓഫിസർ സുനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ കെ. രാഹുൽ, അമൽ, സരിക എന്നിവരടങ്ങിയ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി.
പുലി സമീപത്തെ കാടു പിടിച്ച ഭാഗത്തേക്ക് കയറിയിട്ടുണ്ടെന്ന് ഇവർ അറിയച്ചതോടെ വനം സംഘം നിരീക്ഷണത്തിനായി ഈ ഭാഗത്തേക്കു നീങ്ങി. തിരച്ചിൽ നടത്തുന്നതിനിടയിൽ പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ വനപാലക സംഘം കൈവശം ഉണ്ടായിരുന്ന ടെൽവ് ബോർ തോക്ക് ഉപയോഗിച്ച് ആകാശത്തേക്കു വെടിയുതിർത്ത് പുലിയെ അകറ്റി. പിന്നാലെയാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തുന്നത് എന്നാണ് വനം വകുപ്പധികൃതർ പറയുന്നത്.
രാഹുലിനെ ഉടൻ ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പുലി രാഹുലിനെ ആക്രമിക്കുമ്പോൾ പഞ്ചായത്ത് അംഗം ഉൾപ്പെടെ 50 മീറ്റർ ദൂരത്തിൽ ഉണ്ടായിരുന്നു. കൊട്ടിയൂർ റേഞ്ചർ ടി. നിധിൻരാജ്, ആറളം ആർആർടി വെറ്റിർനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, തോലമ്പ്ര സെക്‌ഷൻ ഫോറസ്‌റ്റർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം പരിശോധന നടത്തി. പുലിയുടെ ഇടതു മുൻകാലിൻ്റെ പാദത്തിൽ ആഴത്തിൽ മുറിവും ഇടതു പിൻകാലിൽ ബോൾ പോലെ നീരു വന്ന വീർത്ത പരുക്കും കണ്ടെത്തി. സ്വാഭാവികമായി തീറ്റ എടുക്കാൻ പറ്റാത്ത വിധം ക്ഷീണം ഉണ്ടായിരുന്ന പുലി പരുക്കുകൾ മൂലം ആണ് ചത്തതെന്നാണ് നിഗമനം എന്നുമാണ് വനപാലകസംഘം അറിയിച്ചത്. ചത്ത ആൺപുലിക്ക് 10 വയസ്സിൽ അധികം പ്രായമുണ്ട്. ആറളം ആർആർടി ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയ പുലിയെ ഇന്ന് പോസ്റ്റ്മോർട്ടം നടത്തി പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കും.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ കാരണങ്ങൾ മനസ്സിലാക്കാൻ സാധിക്കുവെന്നും വനം വകുപ്പ് വ്യക്‌തമാക്കി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥനും സ്‌ഥലത്തെത്തിയിരുന്നു.


