ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതിനു ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ ചുമത്തി. സ്കൂളിന്റെ കഞ്ഞിപുരയ്ക്ക് മുൻവശത്താണ് പ്ലാസ്റ്റിക്കുകൾ, പേപ്പറുകൾ പേനകൾ പെൻസിലുകൾ അടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തിയത്.
കൂടാതെ സ്കൂൾ പരിസരത്തു പേപ്പറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും പലയിടങ്ങളിലായി വലിച്ചെറിഞ്ഞ നിലയിലും കാണപ്പെട്ടു. ഉപയോഗ ശൂന്യമായ ബെഞ്ചുകൾ, ഡെസ്ക്കുകൾ അടക്കമുള്ളവ അലക്ഷ്യമായി പരിസരത്ത് തള്ളിയ നിലയിലും പരിശോധനയിൽ കണ്ടെത്തി. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സ്കൂളിന് 5000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശവും സ്‌ക്വാഡ് നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, കണ്ണപുരം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് സതീഷ് ബാബു ടി തുടങ്ങിയവർ പങ്കെടുത്തു.


