കണ്ണൂർ കടമ്ബൂർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനത്തില്‍ പരിക്ക്.കണ്ണിനും കൈക്കും പരിക്കേറ്റ കാഞ്ഞിരോട് സ്വദേശി മുൻസാഫിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ വെള്ളിയാഴ്ച നമസ്കാരത്തിനിടെ പള്ളിയില്‍വച്ച് സുഹൃത്തിനെ മർദിക്കുന്നത് തടഞ്ഞതിൻ്റെ പേരിലാണ് മുൻസാഫിന് നേരെ അക്രമം നടന്നത്. പള്ളിയില്‍ നിന്ന് മടങ്ങുന്ന വഴി ബസില്‍ വച്ചും തുടർന്ന് സ്കൂളില്‍ നിന്നും പത്തംഗ സംഘം വിദ്യാർഥിയെ മർദിച്ചു. നിലത്ത് പിടിച്ച് തള്ളിയിട്ട ശേഷം ദേഹത്തും മുഖത്തും ചവിട്ടുകയായിരുന്നു.
കടുത്ത ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മുൻസാഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുത്ത മർദനമാണ് മകൻ നേരിട്ടതെന്ന് മുൻസാഫിൻ്റെ കുടുംബം പറഞ്ഞു.
സംഭവത്തില്‍ മുൻസാഫിൻ്റെ കുടുംബം സ്കൂള്‍ അധികൃതർക്കും എടക്കാട് പൊലീസിനും പരാതി നല്‍കി. മുൻസാഫില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് അക്രമം സംബന്ധിച്ച് സിഡബ്ല്യൂസിക്ക് റിപ്പോർട്ട് കൈമാറും.


