ഇരിട്ടി: നിയന്ത്രണം വിട്ട ചെങ്കൽ ലോറി റോഡരികിൽ നിർത്തിയിട്ട ടിപ്പർ ലോറിയിൽ ഇടിച്ച് രണ്ടുപേർക്കു പരിക്കേറ്റു. ഇരിട്ടി താലൂക്ക് ഓഫീസ് ജീവനക്കാരൻ പായം സ്വദേശി കെ. രാജേഷ്, ചെങ്കൽ ലോറി ഡ്രൈവർ കീഴ്പ്പള്ളി സ്വദേശി ഷൗക്കത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം 3മണിയോടെ ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചായിരുന്നു അപകടം. കൂട്ടുപുഴ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ചെങ്കൽ ലോറിയാണ് പോലീസ് റോഡരികിൽ പിടിച്ചിട്ട മണൽ കയറ്റിയ ലോറിക്ക് പിന്നിൽ ഇടിച്ചത്. പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുന്നതിനിടെ എത്തിയ ചെങ്കൽ ലോറി ഇതിനു സമീപം ഉണ്ടായിരുന്ന സ്‌കൂൾ ബസ്സിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് ടിപ്പറിൽ ഇടിക്കുകയായിരുന്നു. ഇതിനിടയിൽ ബസ്സിൽ നിന്നും സ്റ്റോപ്പിൽ ഇറങ്ങി നിന്ന രാജേഷിനും ലോറിയിടിച്ച് പരിക്കേൽക്കുകയായിരുന്നു. നിലത്തു വീണുകിടന്ന രാജേഷിനെ പോലീസും സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാജേഷ് ഇരു വാഹനങ്ങൾക്കും ഇടയിൽ പെടാതിരുന്നത് മൂലം വലിയ അത്യാഹിതമാണ് ഒഴിവായത്. രാജേഷിനെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കൽ ലോറി ഡ്രൈവർ കീഴ്പ്പള്ളി സ്വദേശി ഷൗക്കത്തിനും കാലിനു പരിക്കേറ്റു.


