പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

അവയവദാനത്തിന് പിന്നാലെ തട്ടിപ്പ് ശ്രമം: 'ആരോടും പണം ചോദിച്ചിട്ടില്ല', വ്യാജ പ്രചാരണത്തിനെതിരെ ആലിന്റെ മുത്തച്ഛൻ, നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

 


പത്തനംതിട്ട :  അവയവദാനത്തിലൂടെ മാതൃകയായ ആലിൻ ഷെറിൻ എബ്രഹാമിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ സാമ്പത്തിക തട്ടിപ്പിന് ശ്രമം.

ആലിൻ ദാനം ചെയ്ത അവയവങ്ങള്‍ സ്വീകർത്താക്കളില്‍ ഘടിപ്പിക്കുന്നതിനായി പണം ആവശ്യപ്പെട്ടുകൊണ്ടാണ് വ്യാജ പ്രചാരണം നടക്കുന്നത്. എന്നാല്‍ ഈ വാർത്തകള്‍ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് ആലിന്റെ മുത്തച്ഛൻ റെജി സാമുവല്‍ വ്യക്തമാക്കി. കുടുംബം ആരോടും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം അറിയിച്ചു.ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും പറഞ്ഞ് ചിലര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. പണം ആവശ്യപ്പെട്ട് ചില കാർഡുകള്‍ ആളുകളുടെ കൈവശം ലഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയകളും ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും നടത്തുന്നത് സൗജന്യമായാണ്. അതിന് പണം ആവശ്യമില്ല. വ്യാജപ്രചാരണത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആലിന്റെ മുത്തച്ഛൻ പ്രതികരിച്ചു.

ഫെബ്രുവരി അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ കവലയിലുണ്ടായ വാഹനാപകടത്തിലാണ് നെടുങ്ങാടപ്പള്ളി വാലുമണ്ണില്‍ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളായ ആലിന് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതോടെ കുടുംബം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ആലിന്റെ വൃക്കകള്‍, കരള്‍, ഹൃദയവാല്‍വ്, നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്തുമാസം പ്രായമുള്ള ആലിന്‍ മാറി. ആലിന്റെ അവയവങ്ങളിലൂടെ അഞ്ച് പേര്‍ക്കാണ് പുതുജീവിതം ലഭിക്കുക.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.