പറവൂരില്‍ കുടുംബ വഴക്കിനെ തുടർന്ന് വയോധികൻ മരുമകളെ വെട്ടി പരിക്കേല്‍പ്പിച്ചു. കിഴക്കേപ്രം പൊന്നേടത്ത് വീട്ടില്‍ രാജൻ (74) ആണ് മകന്റെ ഭാര്യയായ അനുപയെ (34) വെട്ടി പരിക്കേല്‍പ്പിച്ചത്.അനുപയുടെ കഴുത്തിനാണ് വെട്ടേറ്റത്. പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മുറിയില്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്ന അനുപയെ രാജൻ മർദിക്കുകയുംവാക്കത്തി കൊണ്ട് കഴുത്തില്‍ വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു.
അനുപയുടെ മുഖത്തും ചെവിയുടെ ഭാഗത്തും മർദനമേറ്റു. സംഭവ സമയം അനൂപയുടെ ഭർത്താവായ ജിയേഷ് വീട്ടിലുണ്ടായിരുന്നു. അനൂപയും ജിയേഷും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നും കോടതിയുടെ ഉത്തരവ് വാങ്ങിയാണ് അനുപ ഈ വീട്ടില്‍ താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവ ശേഷം രാജനെ പൊലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചെറായി തുണ്ടത്തുംകടവ് പരേതനായ വില്‍സന്റെയും സരോജിനിയുടെ മകളാണ് അനുപ.


