തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ മേഖലകളില്‍ മഴ കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.അതേസമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.
ശബരിമലയില്‍ ഇന്നേ ദിവസം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നാളെ മകര വിളക്ക് ദിവസവും സമാന സാഹചര്യമാണ് പ്രവചിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാർ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മുന്നറിയിപ്പുള്ള മേലകളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരളത്തില്‍ പകല്‍ സമയത്ത് അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. മിക്ക ജില്ലകളിലും 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപിനില. കഴിഞ്ഞ വർഷത്തെ തുലാമഴ പൊതുവെ കേരളത്തില്‍ വളരെ കുറവാണ് ലഭിച്ചത്. ഇടവപാതിയും പതിവിലും കുറവാണ് റിപ്പോർട്ട് ചെയ്ത്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണെന്നാണ് (4371 മില്ലിമീറ്റർ) കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുപോലെ തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം (2060 മില്ലിമീറ്റർ), പാലക്കാട് (2298 മില്ലിമീറ്റർ) ജില്ലകളിലാണ്. ഇനി വേനല്‍ മഴയിലാണ് മലയാളികളുടെ പ്രതീക്ഷ.


