മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 18-ാം ദിവസമാണ് ജാമ്യം ലഭിച്ചത്. അതേസമയം, രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് അതിജീവിത നേരത്തെ കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് അതിജീവിത സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഗർഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചതായും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം രാഹുലിനെതിരെ പത്തോളം പീഡനപരാതികളുണ്ടെന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താകുമെന്ന് ഭയമുണ്ടെന്നും അതിജീവിത സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
ബലാത്സംഗക്കേസില്‍ രാഹുല്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചായിരുന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയത്. ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു രാഹുലിന്‍റെ വാദം. അന്വേഷണവുമായി മാങ്കൂട്ടത്തിൽ ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.


