ഇരിട്ടി : ഓട്ടത്തിനിടെ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബസിനുള്ളിൽ തെറിച്ചുവീണ് അബോധാവസ്ഥയിലായ യാത്രക്കാരിയെ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ചു ജീവനക്കാരും യാത്രക്കാരും മാതൃകയായി. രാജപുരത്ത് നിന്നു മാനന്തവാടിയിലേക്കു പോകുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരി പുഷ്പ്പവല്ലിയെയാണ് ഇരിട്ടി അമല ആശുപത്രിയിൽ വേഗത്തിൽഎത്തിച്ചു ചികിത്സ ഉറപ്പാക്കിയത്.ഇന്നലെ പുലർച്ചെ രാജപുരത്തു നിന്നു മാനന്തവാടിയിലേക്കു പോകുന്ന ബസ് ഇരിട്ടി പാലത്തിനു സമീപം ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കാൻ വേണ്ടിയാണ് പെട്ടെന്ന് ബ്രേക്ക് ഇട്ടത്.ഇതിനിടെ ബസിന്റെ മുൻസീറ്റിലായിരുന്നു പുഷ്പവല്ലി വീഴുകയായിരുന്നു.
അബോധാവസ്ഥയിൽ ആയ പുഷ്പവല്ലിയെ ബസിലെ ഡ്രൈവർ കൊട്ടിയൂർ സ്വദേശി ബിജുവും കണ്ടക്ടർ ശ്രീകണ്ഠാപുരം സ്വദേശി ശ്രീനിവാസനും ബസിലെ യാത്രക്കാരും ഇരിട്ടി പാലത്തിനു സമീപത്തുണ്ടായിരുന്ന ടിംബർ തൊഴിലാളികളും ചേർന്നു നേരെ ബസിൽ തന്നെ ഇരട്ടി അമല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ബസ് ഇരിട്ടി സ്റ്റാൻഡിൽ തിരികെ എത്തിയ ഇരിട്ടിയിൽ ഇറങ്ങേണ്ട യാത്രക്കാരെ പോലും ഇറക്കിയത്. ബസിലെ കണ്ടക്ടർ ആശുപത്രിയിൽ തന്നെ നിന്നു. ബന്ധുക്കളെ വിവരം അറിയിച്ചു ആശുപത്രിയിൽ വേണ്ട കാര്യങ്ങളൊക്കെ ചെയ്തു ഇരിട്ടി ടൗണിലെത്തി പിന്നീട് മാനന്തവാടിയിലേക്കു യാത്ര തുടർന്നു. പുഷ്പവല്ലിയുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


