മലപ്പുറം കോട്ടയ്ക്കൽ പറപ്പൂരിൽ മാതാവും രണ്ട് മക്കളും കുള ത്തിൽ മുങ്ങിമരിച്ചത് കരുവൻചാലിനെ ദുഃഖത്തിലാഴ്ത്തി. കരുവൻചാൽ സ്വദേശിനി സൈനബ (56), മക്കളായ ആഷിഖ് (20), ഫാത്തിമ ഫാസിമ (18) എന്നിവരാണ് മരിച്ചത്. കുളത്തിൽ കുളിക്കുന്നതിനും തുണി അലക്കുന്നതിനുമിടെ ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. കുളത്തിനു സമീപത്തുകൂടി പോയ ഒരു അതിഥിത്തൊഴിലാളിയാണ് ആദ്യം ഫാത്തിമ ഫാസിമയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പരിസരവാസികളാണ് പിന്നീട് സൈനബയുടെയും ആഷിഖിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മധുര സ്വദേശി പരേതനായ കുമ്മിറ്റിക്കൽ മൊയ്തീന്റെ്റെ ഭാര്യയാണ് സൈനബ. വിവാഹം കഴിഞ്ഞതിന് ശേഷം മൊയ്‌തീനൊപ്പം മധുരയിലായിരുന്നു. പിന്നീടാണ് ജോലിയുമായി ബന്ധപ്പെട്ട് പറപ്പൂർ വീണാലൂക്കിലെത്തിയത്. ഇതിനിടെ മൊയ്‌തീൻ മരണപ്പെട്ടു. വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന കുടുംബത്തിന് പിന്നീട് ജനകീയ കൂട്ടായ്മ വീട് നിർമ്മിച്ച് നൽകിയിരുന്നു. കരുവൻചാൽ ആനക്കുഴിയിലെ പരേതരായ ചീരിങ്കൽ ബീരാൻ്റെയും പാത്തുമ്മയുടെയും മകളാണ് സൈനബ.പോസ്റ്റു മോർട്ടത്തിന് ശേഷം മൂവരുടെയും സംസ്‌കാരം നടത്തി. ആഷിഖും മുഹമ്മദ് ഫാസിലും ചില്ലറ ജോലികള്‍ ചെയ്തിരുന്നുവെങ്കിലും, വീടുകളില്‍ സഹായത്തിനുപോയ സൈനബയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പറപ്പൂര്‍ ഐയു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ ഫാസിമ. ഉറ്റവരുടെ മരണത്തോടെ കുടുംബത്തില്‍ ഇനി മുഹമ്മദ് ഫാസില്‍ മാത്രമാണ് ശേഷിക്കുന്നത്. സിമന്റിനും കല്ലിനുമൊപ്പം സ്‌നേഹവും കരുതലും ചേര്‍ത്ത് പണിത വീട്ടില്‍, ഇനി അവശേഷിക്കുന്നത് വലിയൊരു ശൂന്യത മാത്രമാണ്.


