സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമാവും. പൊലീസ് നടപ്പാക്കുന്ന പ്രിവൻഷൻ ഓഫ് ഡ്രഗ്‌സ് അബ്യൂസ് എന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ സഹകരിക്കുന്നത് ഇരുപത്തിയഞ്ചോളം ഐ.ടി കമ്പനികളാണ്. ഇന്ന് വൈകിട്ട് പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി റവാഡ ചന്ദ്രശേഖറും കമ്പനികളും തമ്മിൽ ധാരണാപത്രം കൈമാറും.
പദ്ധതിയിൽ സഹകരിക്കുന്ന സ്ഥാപനങ്ങളിൽ ജോലിക്ക് കയറുന്നവരിൽ നിന്ന് തുടക്കത്തിൽ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. അതിന് ശേഷം കൃത്യമായ ഇടവേളകളിൽ ലഹരി പരിശോധന നടത്തും. അത്തരം പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി.
ദക്ഷിണമേഖല ഐ.ജി ശ്യാംസുന്ദർ തയാറാക്കിയ പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകുകയായിരുന്നു. മദ്യം, പുകയില ഉൽപ്പനങ്ങൾ എന്നിവയല്ലാത്ത ലഹരി മരുന്നുകളാണ് പരിശോധിക്കുന്നത്. ഐടി പാർക്കുകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ലഹരിയുപയോഗത്തിന് തടയിടാൻ ലഹരിവിരുദ്ധനയം 'പോഡ'.
ജീവനക്കാരെ ഏത് നിമിഷവും പരിശോധനയ്ക്ക് വിധേയമാക്കാനും ലഹരിയുപയോഗം കണ്ടെത്തിയാൽ ജോലിയിൽ നിന്ന് പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് അധികാരം നൽകുന്നതാണ് നയം. ജീവനക്കാരുടെ രക്തം, മൂത്രം, മുടി എന്നിവയാണ് പരിശോധിക്കുക. രാസലഹരി ഉപയോഗിച്ചാൽ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താനാകും.



