കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയറായി പി.ഇന്ദിര ചുമതലയേൽക്കും. നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. കണ്ണൂർ ഡിസിസി യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ കെ.സുധാകരൻ എം.പിയാണ് പ്രഖ്യാപനം നടത്തിയത്. ഒരു വലിയ പദ്ധതിയും കണ്ണൂർ കോർപ്പറേഷനായി തയ്യാറാക്കിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ അത് നടപ്പാക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.
സീനിയർ നേതാവും അഭിഭാഷകയും കൂടിയായ പി. ഇന്ദിരയ്ക്ക് ഭരണപരിചയവുമുണ്ട്. വനിതാ കോളേജിലെ ചെയർമാൻ, മഹിള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ കൗൺസിലിലേക്ക് പി.കെ. ശ്രീമതിക്കെതിരേ മത്സരിച്ചിരുന്നു. കല്യാശ്ശേരിയിൽനിന്ന് നിയമസഭയിലേക്ക് ജനവിധി തേടി. കണ്ണൂർ നഗരസഭ, കോർപ്പറേഷൻ എന്നിവയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായും പ്രവർത്തിച്ചു. നിലവിൽ ഡെപ്യൂട്ടി മേയറായും പ്രവർത്തിച്ച് വരികയായിരുന്നു.
എൽഡിഎഫ് സർവസന്നാഹങ്ങളുമായി പിടിച്ചെടുക്കാൻ ശ്രമിച്ച കണ്ണൂർ കോർപ്പറേഷൻ തിളക്കമാർന്ന ജയത്തോടെയാണ് യുഡിഎഫ് നിലനിർത്തിയത്. 56 ഡിവിഷനുകളിൽ 36 എണ്ണം നേടിയാണ് കോർപ്പറേഷൻ യുഡിഎഫ് നിലനിർത്തിയത്. എൽഡിഎഫ് 15 ഇടത്ത് ജയിച്ചു. എൻഡിഎ നാലിടത്തും എസ്ഡിപിഐ ഒരിടത്തും ജയിച്ചു.



