സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.. പവന് 1,120 രൂപ കുറഞ്ഞ് 98,160 രൂപയായി. ഗ്രാമിന് 140 രൂപ താഴ്ന്ന് 12,270 രൂപ എന്ന നിലയിലാണ് സ്വർണവില. വിൽപന സമ്മർദ്ദം വില കുറയാൻ കാരണമായി. ഇന്നലെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. പവന് 98,800 രൂപയായിരുന്നു ഇന്നലത്തെ വില. സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പണിക്കൂലി ഉൾപ്പെടെ നിലവിൽ തന്നെ സ്വർണ വില ഒരു ലക്ഷം പിന്നിട്ടുണ്ട്.
ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ സ്വർണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് സ്വർണവിലക്കുതിപ്പിന് കാരണമായത്. പവന് രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4,330 ഡോളറായി ഉയർന്നിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം രൂപ റെക്കോഡ് തകർച്ചയിലാണു്. ഡോളറിനെതിരെ 90 രൂപ 90 പൈസയിൽ എത്തി. പ്രഭാത വ്യാപാരത്തിൽ നാല് പൈസ കുറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്‌ചയിലേക്ക് കൂപ്പുകുത്തിയതിന് ഒപ്പം യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.



