ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി പുതിയ ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ് സർക്കാർ. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യുഐഡിഎഐ) സിഇഒയുടെ വെളിപ്പെടുത്തൽ പ്രകാരം മറ്റൊരാളുടെ ആധാർ കാർഡ് ഇനിമുതൽ ഫോട്ടോകോപ്പി എടുത്തുവെക്കാൻ പാടില്ല. രേഖകളുടെ വെരിഫിക്കേഷൻ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങൾ വൈകാതെ എല്ലായിടത്തും കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഹോട്ടൽ പോലുള്ള സ്വകാര്യസ്ഥാപനങ്ങളിൽ സേവനങ്ങൾ ലഭിക്കണമെങ്കിൽ ആധാറിൻ്റെ ഫോട്ടോകോപ്പി മിക്കയിടങ്ങളിലും ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിഷയങ്ങളുടെ സുരക്ഷിതത്വത്തെയാണ് ബാധിക്കുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ചോർന്നുപോകുമോയെന്ന് ഭയക്കുന്നയാളുകളും ധാരാളമാണ്. അത് ഇല്ലാതാക്കുന്നതിനായാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ കൂട്ടിച്ചേർത്തു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മറ്റൊരാളുടെ ആധാർ കാർഡ് ഫോട്ടോകോപ്പിയെടുക്കുന്ന ആളുകൾക്കും കമ്ബനികൾക്കുമെതിരെ കർശനനടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.



