അച്‌ഛന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ തളർന്നിരിക്കുന്ന ഒരു മകന്റെ മനോനിലയെ ഔപചാരികതകളുടെയും അധികാരത്തിൻ്റെയും കണ്ണടയിലൂടെ നോക്കിക്കാണുന്നവർക്കുള്ള മറുപടിയുമായി തിയറ്റർ ആർട്ടിസ്‌റ്റും അഭിനേത്രിയുമായ ശൈലജ പി. അംബു. നടൻ ശ്രീനിവാസൻ വിയോഗവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ അച്ഛനരികിൽ ഇരുന്ന മകൻ ധ്യാൻ ശ്രീനിവാസൻ എഴുന്നേറ്റു നിന്നില്ല എന്ന് ചിലർ വിമർശനമുന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രായത്തെ പോലും ബഹുമാനിച്ചില്ലല്ലോ എന്നായിരുന്നു ചില ചോദ്യം.
എന്നാൽ അച്ഛഛൻ്റെ മൃതദേഹത്തിനു മുന്നിൽ മുഖ്യമന്ത്രി വന്നപ്പോൾ ധ്യാൻ എഴുന്നേറ്റ് നിന്നില്ല എന്ന രീതിയിലുള്ള അനാവശ്യ വിവാദങ്ങളെ മനുഷ്യത്വപരമായ കാഴ്ചപ്പാടിലൂടെ തിരുത്തുകയാണ് ഈ സോഷ്യൽ മീഡിയ കുറിപ്പ്. ആ ചടങ്ങിലെ ഹൃദയസ്പർശിയായ നിമിഷങ്ങളെയും ശ്രീനിവാസൻ തന്റെ മക്കളെ വളർത്തിയ രീതിയെയും കുറിച്ചുള്ള ശൈലജ പി. അംബുവിന്റെ കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
ഫേസ്ബുക്ക് കുറിപ്പ്
മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ, അമേരിക്കൻ പ്രസിഡന്റ് തന്നെയോ മുന്നിൽ വന്ന് നിന്നാലും അവരത് അറിഞ്ഞുകൊള്ളണമെന്ന് പോലുമില്ല.
ഇത്തരം സന്ദർഭങ്ങളിൽ ജീവിതത്തോട് ചേർന്നു നിന്ന മനുഷ്യരെ അവർ കെട്ടിപ്പിടിക്കും പൊട്ടിക്കരയും. അതാണ് അവർ സത്യൻ അന്തിക്കാടിനോടൊപ്പം നിൽക്കുമ്പോൾ കണ്ടത്.
പുരുഷത്വത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വെച്ച് കെട്ടലുകളും ഇല്ലാതെ രണ്ട് സെലിബ്രിറ്റി ആണുങ്ങൾ സ്വന്തം അച്ഛനു മുന്നിൽ നിന്ന് പൊട്ടികരയുന്നു.
അയ്യേ ആണുങ്ങൾ കരയുമോ ? ആണുങ്ങൾ കരയും. മനുഷ്യർ ഇങ്ങനെയാണ്. ഇങ്ങനെ തന്നെ മനുഷ്യരായിരിക്കാനാണ് ശ്രീനിവാസൻ അവരെ വളർത്തിയത്.



