എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതക കേസിൽ പൊലീസിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടി ചിത്രപ്രിയ അല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
ബന്ധുവായ ശരത്ത് ലാൽ സമൂഹമാധ്യമത്തിലെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പൊലീസ് വാദങ്ങളെ തള്ളുന്നത്. പള്ളിയുടെ മുന്നിൽ നിന്ന് ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ ചിത്രപ്രിയ അല്ല. ചിത്രപ്രിയ അലനുമായി ബൈക്കിൽ പോകുന്നതിന്റെ ഒരു ദൃശ്യം പോലും പൊലീസിന് ലഭിച്ചിട്ടില്ല.
പള്ളിയുടെ മുന്നിൽ നിന്ന് ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ കാണുന്നവർ എന്തിനാണ് അവിടെയെത്തിയതെന്ന് അന്വേഷിക്കണം. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാൽ പറയുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും, കുടുംബം ഇപ്പോഴും ചിത്രപ്രിയയുടെ വിയോഗത്തിൻ്റെ ആഘാതത്തിലാണെന്നും ബന്ധു ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചു.
കൊലപാതകത്തിൽ പ്രതിയും ചിത്രപ്രിയയുടെ ആൺസുഹൃത്തുമായിരുന്ന അലനെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആൺസുഹൃത്ത് അലൻ ചിത്രപ്രിയയെ കൊലപ്പെടുത്തിയതാണ് എന്ന് സമ്മതിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി അലൻ കുറ്റസമ്മതം നടത്തിയത്. ചിത്രപ്രിയയെ ശനിയാഴ്ച മുതൽ കാണാതായിരുന്നു.
ചിത്രപ്രിയയുടെ ശരീരത്തിലും തലയിലും മർദനമേറ്റ പാടുകളും, തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളും കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.



