മലപ്പുറം:പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടം. മലപ്പുറം പാണ്ടിക്കാടാണ് സംഭവം. പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിപിഒ വി രജീഷ് ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിലാണ് ഇടിച്ചത്.
ഉദ്യോഗസ്ഥൻ മദ്യലഹരിയിലായിരുന്നു എന്നാണ് ദൃക്തസാക്ഷികളായ നാട്ടുകാർ പറയുന്നത്. രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഒലിപ്പുഴയിൽവെച്ച് രജീഷ് ഓടിച്ച വാഹനം ഒരു ഇരുചക്ര വാഹനത്തിൽ ഇടിച്ചിരുന്നു.
നിർത്താതെ പോയ രജീഷ് കിഴക്കേപാണ്ടിക്കാട് ഭാഗത്തുവെച്ച് ഒരു ഇരുചക്രവാഹനത്തിലും കാറിലും ഇടിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവരിൽ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും മറ്റൊരാളെ പെരിന്തൽമണ്ണയിലേക്കും കൊണ്ടുപോയിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഒന്നര മണിക്കൂറോളം ഈ റോഡിൽ ഗതാഗതം സ്‌തംഭിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിലിലെടുക്കുകയായിരുന്നു.പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി.



