ന്യൂഡൽഹി: ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി സുപ്രീം കോടതി. ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് സമിതിയെ രൂപീകരിക്കാനാണ് സുപ്രീം കോടതിയുടെ നിർദേശം. യൂട്യൂബർമാരായ രൺവീർ അലഹബാദിയും ആശിഷ് ചഞ്ചാനിലും സമർപ്പിച്ച ഹർജികളിലാണ് നിർദേശം.
സോഷ്യൽ മീഡിയയിൽ ആളുകൾ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകൾ ഏത് തരത്തിലുള്ളവയാണെന്ന് പരിശോധിക്കാൻ ആരെങ്കിലും വേണമെന്നാണ് സുപ്രീം കോടതി ഉത്തരവിൽ പറയുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം മനുഷ്യരുടെ അവകാശമാണെങ്കിലും അതിനെ ദുരുപയോഗം ചെയ്യരുതെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
സോഷ്യൽ മീഡിയ കണ്ടൻ്റുകളിൽ നിയന്ത്രണം കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാരിന് നാലാഴ്ച്ചത്തെ സമയമാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. പൊതു ഉപയോഗത്തിന് ഉപകാരപ്രദമായ കണ്ടന്റ് അല്ലെന്ന് മുന്നറിയിപ്പ് നൽകണമെന്നാണ് ജസ്റ്റിസ് ജോയ്മല്യ ബാഗ്‌ചിയുടെ പ്രസ്‌താവനയിൽ പറയുന്നത്.



