പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികവേഴ്ച്ചയിലേർപ്പെട്ട യുവതിക്ക് 54 വർഷം തടവ് ശിക്ഷ. തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ എളവഞ്ചേരി സ്വദേശിനി ലളിതയാണ് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ടത്.അങ്കണവാടിയില്‍ പാചകക്കാരിയായ ലളിത 2021ലാണ് പത്താംക്ലാസുകാരനുമായി ഒളിച്ചോടി ഹോട്ടല്‍ മുറിയില്‍വെച്ച് ലൈംഗികപീഡനത്തിനിരയാക്കിയത്. പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തിരുച്ചിറപ്പള്ളി മഹിളാ കോടതി തമിഴ്നാട് സർക്കാരിന് നിർദ്ദേശം നല്‍കി.
വിവാഹിതയായ ലളിതക്ക് രണ്ട് മക്കളുമുണ്ട്. ഇതിനിടെയാണ് യുവതി പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലായത്. ഇവർ തമ്മിലുള്ള ബന്ധം വേർപിരിക്കാനായി ബാലനെ വീട്ടുകാർ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെ നിന്ന് ബാലനെ കാണാതായതോടെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
ബാലന്റെ വീട്ടുകാർ നല്‍കിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വേളാങ്കണ്ണിയില്‍ വച്ച് ഇരുവരെയും കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ഊട്ടിയിലെ ഹോട്ടല്‍ റൂമില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയില്‍ പോക്സോയിലെ രണ്ടു വകുപ്പുകള്‍ പ്രകാരം 20 വർഷം വീതവും തട്ടിക്കൊണ്ടുപോയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് വിവിധ വകുപ്പുകളിലായി 14 വർഷവും തടവുശിക്ഷ വിധിച്ചു.



