രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ രാജരാജേശ്വര ക്ഷേത്രമടക്കം ഏറെ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ നിലകൊള്ളുന്ന തളിപ്പറമ്പിലേക്ക് റെയിൽപാത എന്ന സ്വപ്നം പൂവണിയാത്ത സാഹചര്യത്തിൽ കണ്ണപുരം റെയിൽവേ സ്റ്റേഷന്റെ പേര് കണ്ണപുരം-തളിപ്പറമ്പ റോഡ് എന്ന് മാറ്റി സ്ഥാപിക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് യോഗം ആവശ്യപ്പെട്ടു. റിട്ട. ഡപ്യൂട്ടി ലേബർ കമ്മിഷണർ പി.സി.വിജയരാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രമുഖ വ്യക്തികൾ ദിവസേന എത്തുന്നുണ്ട്. മട്ടന്നൂർ വിമാനത്താവളംവഴിയും കണ്ണൂർ റെയിൽവേ സ്റ്റേഷൻവഴിയുമാണ് മിക്കവരും വരുന്നത്. റെയിൽവേയുടെ ഭൂപടത്തിൽ തളിപ്പറമ്പിന്റെ പേരുപോലുമില്ല. കണ്ണപുരത്തുനിന്ന് 15 മിനിറ്റുകൊണ്ട് തളിപ്പറമ്പിൽ എത്താൻ കഴിയുമെന്ന് യോഗം ചൂണ്ടികാട്ടി. ടഗോർ വിദ്യാനികേതന് സമീപത്തുള്ള നഗരസഭയുടെ വകയായുള്ള സ്ഥലത്ത് ആധുനികരീതിയിൽ പാർക്ക് സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
തളിപ്പറമ്പിന്റെ സമഗ്ര വികസനത്തെക്കുറിച്ച് പഠനം നടത്താനും ജനുവരിയോടെ സംരംഭക സംഗമം നടത്താനും യോഗം തീരുമാനിച്ചു. നിസാർ അബ്ദുൽ റഹ്മാൻ, അഷ്‌റഫ് തേജസ്സ്, പി.മോഹനചന്ദ്രൻ, സഹീർ പാലക്കോടൻ, എസ്.പി.മുഹമ്മദ്കുഞ്ഞി, സാബു ജോൺ, ജലീൽ ഗുരുക്കൾ, എം.കെ.മനോഹരൻ, സി.അബ്ദുൽ കരീം, ജെ.ആർ.മിൻഹാജ്, രാഹുൽ രാജൻ മൊട്ടമ്മൽ എന്നിവർ പ്രസംഗിച്ചു.



