കാസർകോട്: കാസർകോട് ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. അഞ്ച് സംഘടാകർക്കും ഒരു കമ്മിറ്റിയംഗത്തിനും എതിരെയാണ് പൊലീസ് കേസെടുത്തത്. മനുഷ്യജീവന് അപകടകരമാകുംവിധം പ്രവർത്തിച്ചു, അനധികൃതമായി കൂട്ടംചേർന്നു തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി.
അയ്യായിരംപേരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘാടകർ കത്ത് നൽകിയത്. എന്നാൽ ചെറിയ ഗ്രൗണ്ട് ആയതിനാൽ മൂവായിരം പേരെയെ പ്രവേശിപ്പിക്കാവൂ എന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, പൊലീസ് നിർദേശം വകവെക്കാതെ പതിനായിരം പേർക്ക് ടിക്കറ്റ് നൽകുകയും പ്രവേശിപ്പിക്കുകയും ചെയ്‌തു. അങ്ങനെയാണ് തിക്കിലും തിരക്കിലുംപെട്ട് ഇരുപതോളംപേർക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
കാസർകോട് പുതിയ ബസ്റ്റാൻഡിന് സമീപത്തെ ഗ്രൗണ്ടിൽ നടന്നുവരുന്ന പ്രദർശനത്തിന്റെ സമാപനദിവസമായിരുന്നു ഹനാൻഷായുടെ സം ഗീത പരിപാടി. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി സ്ഥലത്ത് നേരിട്ടെത്തി പരിപാടി നിർത്തിവച്ചു. ആളുകളെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. പരിപാടിയെ തുടർന്ന് നഗരം മണിക്കൂറുകളോളം തിരക്കിൽപെട്ടു. ആംബുലൻസ് അടക്കമുള്ള വാഹനങ്ങളെ കടത്തിവിടാൻ പൊലീസ് പാടുപെട്ടു.



