ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്.
ഒരു ഗ്രാം സ്വർണത്തിൻ്റെ വില 11,245 രൂപയായാണ് ഉയർന്നത്. പവൻ്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി. 89,960 രൂപയായാണ് സ്വർണവില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 9245 രൂപയായാണ് കുടിയത്.
അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായി.
ഫെഡറൽ റിസർവ് വായ്‌പ പലിശനിരക്ക് കുറക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വമാണ് ആഗോളവിപണിയിൽ വില കുറക്കുന്ന പ്രധാനഘടകം.ആഗോളവിപണിയിലെ വിലക്കുറവ് വരും ദിവസങ്ങളിൽ ഇന്ത്യയിലും പ്രതിഫലിക്കും.
കഴിഞ്ഞ കുറേ ദിവസമായി റെക്കോഡിലെത്തിയതിന് ശേഷം സ്വർണവിലയിൽ ഇടിവുണ്ടാവുകയാണ്.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില 0.5 ശതമാനം ഇടിഞ്ഞ് 4,004 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ വലിയ മാറ്റമില്ല. ഗോൾഡ് ഫ്യൂച്ചർ നിരക്ക് 4,016.70 ഡോളറായി തുടരുകയാണ്. ഡോളർ ഇൻഡക്സ് ഇപ്പോഴും ഉയർന്ന നിരക്കിൽ തുടരുകയാണ്. മൂന്ന് മാസത്തിനിടയിലെ ഉയർന്ന നിരക്കിലാണ് ഡോളർ ഇൻഡക്സ്.
കഴിഞ്ഞ ദിവസം രാവിലെ കുറഞ്ഞ സ്വർണവില ഉച്ചക്ക് ഉയർന്നിരുന്നു. ഗ്രാമിന് 90 രൂപയാണ് ഉച്ചക്ക് വർധിച്ചത്. ഇതോടെ 11,135 രൂപയായി. പവന് 720 രൂപ കൂടി 89,080 രൂപയുമായി. 18കാരറ്റിന് ഗ്രാമിന് 75 രൂപ കൂടി 9,155 രൂപയായി. ഈ മാസം 17നായിരുന്നു സ്വർണം എക്കാലത്തെയും ഉയർന്ന വിലയായ 97,360 രൂപയിൽ എത്തിയത്. പിന്നീട് വിപണി ചാഞ്ചാടുന്നതാണ് കണ്ടത്.


