തമിഴ്‌നാട്ടില്‍ പർദധരിച്ച മുസ്‌ലിം സ്ത്രീയെ ബസില്‍ കയറ്റാൻ വിസമ്മതിച്ച ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.തമിഴ്നാട് തിരിചെണ്ടൂർ ജില്ലയിലാണ് സംഭവം. ബസില്‍ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് കണ്ടക്ടറുമായി വാഗ്‌വാദത്തിലേർപ്പെടുന്ന യാത്രക്കാരിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
കായല്‍പട്ടണത്തിലേക്ക് പോകാൻ ബസില്‍ കയറുന്നതിനിടെയാണ് സ്ത്രീയെ കണ്ടക്ടർ തടഞ്ഞത്. കായല്‍പ്പട്ടണത്തേക്ക് പോകാൻ ടിക്കറ്റ് എടുത്തിട്ടുണ്ട് എന്ന് സ്ത്രീ അവകാശപ്പെട്ടെങ്കിലും കണ്ടക്ടർ അവരെ ബസില്‍ കയറ്റാൻ കൂട്ടാക്കിയില്ല. ബസിന്റെ മുതലാളിയുടെ നിർദേശപ്രകാരമാണ് കയറാൻ അനുവദിക്കാത്തതെന്നും കണ്ടക്ടർ പറയുന്നതായി വിഡിയോയില്‍ കാണാം.
വിഡിയോ വൈറലായതിനെ തുടർന്ന് തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിഎൻഎസ്‌ടിസി) സ്വകാര്യ ബസ് ട്രാവല്‍ കമ്ബനിയായ വിവിഎസ് ടൂർസ് & ട്രാവല്‍സിന്റെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കി.