കൊല്ലത്ത് നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടി. വ്യാജ ലേബലോട് കൂടിയ വെളിച്ചെണ്ണയാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ 5800 ലിറ്റർ വ്യാജ വെളിച്ചെണ്ണയാണ് കണ്ടെത്തിയത്. കേര സൂര്യ, കേര ഹരിതം എന്നീ ബ്രാൻഡുകളുടെ വെളിച്ചെണ്ണയാണ് പിടികൂടിയത്. വ്യാജ ഫുഡ് സേഫ്റ്റി നമ്പറിലായിരുന്നു വെളിച്ചെണ്ണ നിറച്ചത്.
വെളിച്ചെണ്ണ വില സാധാരണക്കാരന് താങ്ങാവുന്നതിലും അധികമായതിന് പിന്നാലെയാണ് ഇപ്പോൾ വ്യാജ വെളിച്ചെണ്ണയും വിപണികളിൽ സജീവമായി തുടങ്ങിയത്. സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാനുള്ള സർക്കാർ നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇന്നലെ മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പ്രഖ്യാപിച്ചിരുന്നു.
ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. സപ്ലൈക്കോയിൽ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തിൽ വിൽക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി നടത്തിയ ചർച്ചക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കു എന്നും വിവരിച്ചിരുന്നു.