കണ്ണൂർ സെൻട്രൽ ജയിലിലേക്ക് സാധനങ്ങൾ എറിഞ്ഞു നൽകിയാൽ കൂലി. മൊബൈൽ ഫോൺ എറിഞ്ഞു നൽകുമ്പോൾ കൂലി ലഭിച്ചെന്ന് പിടിയിലായ അക്ഷയ് മൊഴി നൽകി.ജയിലിനകത്തെ അടയാളങ്ങൾ നേരത്തെ അറിയിക്കും. അവിടേക്ക് സാധനങ്ങൾ എറിഞ്ഞു നൽകും. 1000 രൂപ മുതൽ രണ്ടായിരം രൂപ വരെ കൂലി ലഭിക്കുമെന്നും അക്ഷയ് മൊഴി നൽകി.
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ബീഡിയും എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച പനങ്കാവ് സ്വദേശി കെ.അക്ഷയ് ഇന്നലെയാണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
ഞായറാഴ്ച വൈകിട്ട് മൂന്നിന് ജയിൽ പരിസരത്തേക്ക് കയറിയാണ് മൊബൈൽ ഫോണും ബീഡിയും പുകയില ഉൽപന്നങ്ങളും അകത്തേക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വാർഡൻ അക്ഷയെ പിടികൂടുകയായിരുന്നു. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ബുധനാഴ്ച കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ ജയിൽ നടത്തിയ പരിശോധനയിൽ ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോൺ കണ്ടെത്തിയത്. ഇതിനും രണ്ടാഴ്ച മുമ്പ് ന്യൂ ബ്ലോക്കില്‍ കല്ലിനടിൽ നിന്നും കുളിമുറിയിലെ ജനാലയിൽ ഒളിപ്പിച്ച നിലയിലും മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് ശേഷം സർക്കാർ രൂപീകരിച്ച അന്വേഷണ സമിതിയുടെ നേതൃത്വത്തൽ ജയിലിൽ പരിശോധന നടത്തിയിരുന്നു.റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതിയാണ് രണ്ട് ദിവസം ജയിലിൽ പരിശോധന നടത്തിയത്.
കഴിഞ്ഞ ബുധനാഴ്ച പൂർത്തിയാക്കിയ പരിശോധനയ്ക്ക് പിന്നാലെ ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്.
സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇതിനു മുൻപ് പല തവണ മൊബൈല്‍ ഫോണുകള്‍ പിടികൂടിയിട്ടുണ്ട്.