കർണാടകയിൽ ഇനി മുതൽ കടയിൽ പോകുമ്പോൾ കറൻസി കരുതേണ്ടി വരും. ഫോണിൽ പണമുണ്ടായിട്ട് കാര്യമില്ല. ഒരു വിഭാഗം വ്യാപാരികള്‍ യു പി ഐ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തിയതോടെയാണിത്. പല കടകളിലും യു പി ഐ ഇല്ല, ക്യാഷ് മാത്രമെന്ന ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. ജൂലൈ 25ന് ബന്ദ് നടത്താനും തീരുമാനിച്ചു.
കര്‍ണാടക സംസ്ഥാന വാണിജ്യനികുതി വകുപ്പ് ചെറുകിട വ്യാപാരികള്‍ക്ക് നോട്ടീസ് നൽകിയതോടെയാണ് ഈ നീക്കം. 13,000ഓളം വ്യാപാരികൾക്കാണ് ഇങ്ങനെ നോട്ടീസ് ലഭിച്ചത്. ഒരു സാമ്പത്തിക വര്‍ഷം 40 ലക്ഷം രൂപയിലധികം വിറ്റുവരവുള്ളവര്‍ ജി എസ് ടി രജിസ്‌ട്രേഷന്‍ എടുക്കണമല്ലോ. ചെറുകിട വ്യാപാരികളിൽ പലരും ജി എസ് ടി രജിസ്ട്രേഷൻ ഇല്ലാത്തവരാണ്. യു പി ഐ സ്കാനിങ് ഏർപ്പെടുത്തിയതോടെ പലരുടെയും വിറ്റുവരവ് ജി എസ് ടി പരിധിയേക്കാൾ അധികമാണെന്ന് കണ്ടെത്തി. ഇതോടെയാണ് നോട്ടീസ് അയച്ചത്.
എന്നാൽ, നിരവധി നിത്യോപയോഗ വസ്തുക്കള്‍ക്ക് ജി എസ് ടി ബാധകമല്ല. ഈ ഉത്പന്നങ്ങള്‍ വില്‍ക്കുന്നവരെ യു പി ഐ ഇടപാട് മാത്രം നോക്കി നോട്ടീസ് നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. യു പി ഐ അവസാനിപ്പിച്ചത് കച്ചവടത്തെയും ബാധിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് കൂടുതൽ വ്യാപാര യു പി ഐ ഇടപാടുകള്‍ കര്‍ണാടകയിലാണ്.