വന്ദേഭാരത് ട്രെയിനുകളിൽ തത്സമയ റിസർവേഷൻ ആരംഭിച്ച് ദക്ഷിണ റെയിൽവേ. തിരഞ്ഞെടുത്ത സർവീസുകളിലാണ് ഈ സൗകര്യം ഉള്ളത്. കേരളത്തിൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപുവരെ കറന്റ് റിസർവേഷൻ ലഭ്യമാകുമെന്നാണ് റെയിൽവേ അറിയിച്ചത്.
നേരത്തെ ആദ്യ സ്റ്റേഷൻ വിട്ടുകഴിഞ്ഞാൽ ബുക്കിംഗ് സാധ്യമായിരുന്നില്ല. സ്റ്റേഷൻ കൗണ്ടറിൽ നിന്നോ ഓൺലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം. വ്യാഴാഴ്‌ചയാണ് റിസർവേഷൻ മാനദണ്ഡം പരിഷ്കരിച്ചത്. ദക്ഷിണ റെയിൽവേയുടെ എട്ട് ട്രെയിനുകളിലാണ് പുതിയ ക്രമീകരണം. ചെന്നൈ-നാഗർകോവിൽ, നാഗർകോവിൽ-ചെന്നൈ, കോയമ്പത്തൂർ-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, മധുര-ബെഗളൂരു, ചെന്നൈ-വിജയവാഡ ട്രെയിനുകളിലും പുതിയ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അതേസമയം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ട്രെയിനുകളിലും സിസിടിവികൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുകയാണ്. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത് വൻ വിജയമാണെന്നും റെയിൽവേ അറിയിച്ചു. ഒരു കോച്ചിൽ നാലും എഞ്ചിനിൽ ആറും ക്യാമറകൾ വീതം ഘടിപ്പിക്കും.