കൊച്ചി:രാജ്യാന്തര ലഹരി മാഫിയയുടെ പ്രധാന കേരളത്തിലെ വിമാനത്താളവങ്ങൾ കടത്തുകേന്ദ്രങ്ങളിലൊന്നായി മാറുന്നു എന്നതിൻ്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ ബ്രസീലിയൻ ദമ്പതികളെ പിടികൂടിയ സംഭവം. 17 കോടി രൂപയോളം വില വരുന്ന 1.67 കിലോഗ്രാം കൊക്കെയ്നാണ് ദമ്പതികളിൽനിന്ന് പിടിച്ചെടുത്തത്. മുൻപ് നടന്ന മറ്റു കേസുകളിലേതു പോലെ കൊക്കെയ്ൻ ക്യാപ്സുളുകളാക്കി വിഴുങ്ങിയാണ് ഇവർ കൊച്ചിയിൽ വിമാനമിറങ്ങിയതും ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ)ന്റെ്റെ പിടിയിലാകുന്നതും. എന്തായാലും കേരളത്തിലേക്കു വന്ന 'പാഴ്സൽ' അല്ല ഇതെന്നാണ് ഡിആർഐ വൃത്തങ്ങൾ വിശ്വസിക്കുന്നത്. മറിച്ച് കൊച്ചിയിൽ എത്തിച്ച് രാജ്യത്തിൻ്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ അതുമല്ലെങ്കിൽ രാജ്യത്തിനു പുറത്തേക്കോ കടത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഇതെന്നാണ് അവരുടെ കണക്കുകൂട്ടൽ.
കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള രാസലഹരികൾ കൂടുതലായി എത്തുന്നത് ബെംഗളുരുവിൽനിന്നും ഡൽഹിയിൽ നിന്നുമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിൽ ലഹരിയുടെ നല്ല പങ്കും എത്തുന്നത് കൊച്ചിയും പ്രാന്തപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ്. അവിടെ നിന്നാണ് മറ്റു പ്രദേശങ്ങളിലേക്കുള്ള കൈമാറ്റം നടക്കുന്നത്. ആഭ്യന്തരമായി ഇത്തരത്തിൽ വർധിച്ചു വരുന്ന ലഹരി ഇടപാടുകൾക്കു പുറമെയാണ് രാജ്യത്തിനു പുറത്തു നിന്ന് വിമാനമാർഗം കൊച്ചിയിലെത്തിക്കുന്ന ലഹരി മറ്റു സംസ്‌ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും കടത്തുന്നത്. മുംബൈ, ബെംഗളുരു, ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങളിൽ പരിശോധന കൂടുതലായതിനാലും ഭൂമിശാസ്ത്രപരമായി പ്രധാനപ്പെട്ട പ്രദേശം എന്ന നിലയിലും കൊച്ചി ലഹരി കടത്തു സംഘത്തിന് ഏറെ പ്രധാനമാണ്.