ഇന്ത്യൻ ടെലികോം മേഖലയിൽ ഭാരതി എയർടെല്ലിന്‍റെയും റിലയൻസ് ജിയോയുടെയും രാജവാഴ്ച തുടരുന്നു. പുതിയ കണക്കുകൾ പുറത്തു വരുമ്പോൾ മേയ് മാസത്തിൽ ടെലികോം കമ്പനികള്‍ പുതുതായി ചേര്‍ത്ത വരിക്കാരുടെ 99.8 ശതമാനവും ഈ രണ്ടു കമ്പനികളാണ് സ്വന്തമാക്കിയത്. അതെ സമയം, ഫീൽഡിലുള്ള കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള പബ്ലിക് സെക്ടർ സ്ഥാപനമായ ബിഎസ്എന്‍എല്ലിനും സ്വകാര്യ കമ്പനിയായ വോഡാഫോണ്‍ ഐഡിയക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.
മാത്രമല്ല ഇരുവർക്കും ലക്ഷക്കണക്കിന് ഉപഭോകതാക്കളെ നഷ്ടപ്പെടുകയും ചെയ്തു. മെയ് മാസത്തിൽ പുതുതായി 43.58 ലക്ഷം കണക്ഷനുകളാണ് ഇന്ത്യക്കാർ എടുത്തത്. ഇതിൽ 43.51 ലക്ഷം കണക്ഷനുകളും ജിയോയും എയർടെല്ലും ചേർന്നാണ് കൂട്ടിച്ചേർത്തത്.
മെയിൽ കനത്ത തിരിച്ചടി നേരിട്ടത് വിഐ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ കമ്പനികൾക്കാണ്. 2.74 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് വോഡാഫോണ്‍ ഐഡിയയ്ക്ക് കഴിഞ്ഞ മാസം നഷ്ടമായത്. എംടിഎന്‍എല്ലിന് 4.7 ലക്ഷം കണക്ഷനുകൾ കൈവിട്ടുപോയപ്പോൾ, ബിഎസ്എന്‍എല്ലിനാകട്ടെ 1.35 ലക്ഷം ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. വിഐക്കും ബി എസ് എൻ എല്ലിനും ലക്ഷങ്ങളെ നഷ്ടപ്പെടുമ്പോൾ ജിയോ പുതുതായി 27 ലക്ഷം കണക്ഷനുകളാണ് കൂട്ടിച്ചേർത്തത്.
മാര്‍ക്കറ്റ് വിഹിതത്തിന്‍റെ 40.92 ശതമാനം വരുമിത്. ഇതോടെ 47.51 കോടിയായി ജിയോയുടെ മൊത്തം ഉപയോക്താക്കളുടെ എണ്ണം ഉയർന്നു. എയർടെല്ലിന്‍റെ മൊത്തം കളക്ഷൻ 39 കോടിയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കനുസരിച്ച് ഇന്ത്യയില്‍ മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 120.7 കോടിയായി ഉയര്‍ന്നിട്ടുണ്ട്.