അന്നൂരിൽ കഴിഞ്ഞ ദിവസം പകൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയുടെ കഴുത്തിന് കത്തിവെച്ച് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിലെ ആഭരണങ്ങൾ കാഞ്ഞങ്ങാട്ടെ ജൂവലറിയിൽനിന്ന് പോലീസ് കണ്ടെത്തി.
അന്നൂർ കൊരവയലിലെ കുണ്ടത്തിൽ സാവിത്രിയുടെ (66) സ്വർണമാലയും കമ്മലുമാണ് വ്യാഴാഴ്ച രാവിലെ 10.30 ഓടെ കവർച്ചചെയ്തത്. ഈ ആഭരണങ്ങളാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ കരിവെള്ളൂർ കൂക്കാനത്തെ മാങ്കുഴിയിൽ ഹൗസിൽ രാജേന്ദ്രനെ (55) മണിക്കൂറുകൾക്കകം പയ്യന്നൂർ എസ്ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയിരുന്നു. ഭർത്താവ് രവീന്ദ്രൻ രാവിലെ 8.30-ന് പെരുമ്പയിലെ വർക്ക്ഷോപ്പിൽ ജോലിക്ക് പോയിരുന്നു. രണ്ട് പെൺമക്കളും ഭർതൃവീടുകളിലാണ് താമസം.
സാവിത്രി മാത്രമെ പകൽ വീട്ടിൽ ഉണ്ടാകാറുള്ളു. അടുക്കളയിൽ ജോലി ചെയ്യുന്നതിനിടയിൽ രാവിലെ കോളിങ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ നീല മഴക്കോട്ടിട്ടയാൾ പെട്ടെന്ന് വീടിനകത്ത് കയറി വാതിൽ കുറ്റിയിട്ട് സാവിത്രിയുടെ കഴുത്തിന് കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒച്ചവയ്ക്കാതിരിക്കാൻ വായയിലേക്ക് കൈവിരലുകൾ കയറ്റി. കഴുത്തിലണിഞ്ഞ രണ്ടേകാൽ പവന്റെ മാലയും കമ്മലും കൈക്കലാക്കി. ശബ്ദമുണ്ടാക്കതിരിക്കാൻ വായിൽ തുണി തിരുകി കയറ്റി. തുടർന്ന് തള്ളിയിട്ട് കടന്നുകളയുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസിന്റെ അന്വേഷണത്തിൽ കത്തി വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
നീല കോട്ടിട്ട ഒരാൾ കൊരവയൽ റോഡിലൂടെ ഓടി പയ്യന്നൂർ അന്നൂർ റോഡിലൂടെ പയ്യന്നൂർ ഭാഗത്തേക്ക് പോകുന്നതായി സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. പ്രദേശത്തെ വീടുകളിലും മറ്റുമുള്ള നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെ പിടികൂടാനായത്.
മൂന്നുമാസം മുൻപ് ഇവിടെ മരം മുറിക്കാൻ എത്തിയിരുന്ന രാജേന്ദ്രൻ പകൽ സാവിത്രി മാത്രമാണ് വീട്ടിലെന്ന് മനസിലാക്കിയിരുന്നു. കൃത്യം നടത്തിയശേഷം ഓടി സ്കൂട്ടറുമായി റാങ് ദിവു റോഡിലൂടെ കണ്ടോത്ത് എത്തി. അവിടെനിന്നും കാഞ്ഞങ്ങാട്ടേക്ക് ബസ് കയറി.
അവിടെയുള്ള ജൂവലറിയിൽ സ്വർണാഭരണങ്ങൾ മാറ്റി പുതിയത് വാങ്ങി. തൊട്ടടുത്തുള്ള ജൂവലറിയിൽ വില്പന നടത്തി. ഇവിടെ നിന്നും കിട്ടിയ 1,38,000 രൂപയുമായി തിരിച്ച് പയ്യന്നൂർ പെരുമ്പയിലെത്തി.
ഇവിടെയുള്ള കടയിൽനിന്നും പുതിയ ഷർട്ട് വാങ്ങി കൈയിലുണ്ടായിരുന്ന പണത്തിൽനിന്നും 4,000 രൂപയെടുത്ത് ബാക്കി ഷർട്ട് വാങ്ങിയ കവറിനകത്തിട്ട് കടയിൽ ഏല്പിച്ചു. കുറച്ച് കഴിഞ്ഞ് കൊണ്ടുപോകാമെന്ന് പറഞ്ഞ് പുറത്തിറങ്ങുകയായിരുന്നു. അപ്പോഴാണ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടിയത്.
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, എ.ജി. അബ്ദുൾ ജബ്ബാർ, പ്രമോദ് കടമ്പേരി, ജിജു ജേക്കബ്, സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ കെ.വി. മനോജൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കടയിലും മറ്റിടങ്ങളിലും പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി പണവും കണ്ടെടുക്കുകയായിരുന്നു.