കാഞ്ഞങ്ങാട്: ബൈക്കില്‍ ഉത്സവത്തിനുകൊണ്ടുപോയശേഷം 15കാരിയെ പീഡിപ്പിച്ച യുവാവിന് 52 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് ഹോസ്ദുർഗ് കോടതി._
മുന്നാട് വട്ടംതട്ടയിലെ ഉണുപ്പുംകല്ല് എച്ച്. സുരേഷിനെയാണ് (34) ശിക്ഷിച്ചത്. പ്രതി 2.21 ലക്ഷം രൂപ പിഴയടക്കണം. ഹോസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം. സുരേഷാണ് വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ രണ്ടുവർഷവും ഒമ്പത് മാസവും ഒരാഴ്ചയും അധികതടവ് അനുഭവിക്കണം. ഉത്സവം കഴിഞ്ഞ് തിരിച്ചുവരവെ കുട്ടിയുടെ വീടിന്റെ അടുത്തുള്ള റോഡില്‍ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് ഫോണിലൂടെയും നേരിട്ടും ലൈംഗിക ഉദ്ദേശത്തോടുകൂടി പിന്തുടർന്നു.
പോക്സോ ഉള്‍പ്പെടെ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. അന്നത്തെ ഇൻസ്പെക്ടർ ടി. ദാമോദരനാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹോസ്ദുർഗ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.