അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു. ഇന്ന് ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ മന്ത്രി എം ബി രാജേഷ് ആണ് പ്രഖ്യാപനം നടത്തിയത്. മന്ത്രി വി എൻ വാസവൻ പരിപാടിയിൽ അധ്യക്ഷനായി.
അതിദാരിദ്ര്യനിർമാർജനം സർക്കാർ മുൻഗണനാ പദ്ധതിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സർവേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവർ, ഇതരസംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ ഒഴിവാക്കിയശേഷം 903 കുടുംബങ്ങളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും, ആഹാരം പാകംചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകംചെയ്ത ഭക്ഷണവും നൽകി. 605 കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ സേവനം നൽകുന്നത്. 693 കുടുംബങ്ങൾക്ക് മരുന്നുകളും 206 കുടുംബങ്ങൾക്ക് പാലിയേറ്റീവ് കെയർ സേവനവും ആറ് കുടുംബങ്ങൾക്ക് ആരോഗ്യസുരക്ഷാ സാമഗ്രികളും ലഭ്യമാക്കി. തദ്ദേശസ്ഥാപനതലത്തിൽ തയ്യാറാക്കിയ മൈക്രോപ്ലാൻ പ്രകാരമായിരുന്നു പ്രവർത്തനങ്ങൾ.