പഴയങ്ങാടി: ഉത്തര കേരളത്തിലെ പ്രമുഖ ക്ഷേത്രമായ മാടായി തിരുവർക്കാട്ട് കാവിലേക്കുള്ള റോഡിന്റെയും അനുബന്ധ പ്രവൃത്തികളുടെയും നിർമ്മാണം അന്തിമഘട്ടത്തിൽ. ഒക്ടോബർ മാസത്തോടെ പ്രവൃത്തി പൂർത്തിയാകുമെന്ന് എം. വിജിൻ എം.എൽ.എ പറഞ്ഞു.
കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽനിന്ന് നിത്യേന നിരവധി ഭക്തജനങ്ങൾ എത്തുന്ന മാടായിക്കാവിലേക്കുള്ള റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനായി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.42 കോടി രൂപയാണ് അനുവദിച്ചത്.
450 മീറ്റർ നീളമുള്ള നിലവിലെ റോഡ് മൂന്ന് മീറ്ററിൽനിന്ന് 5.50 മീറ്റർ വീതിയിലാക്കി മെക്കാഡം ടാറിംഗ് നടത്തുകയാണ്. റോഡിന്റെ ഇരുഭാഗത്തും ടൈൽ പാകിയ നടപ്പാതയും തെരുവുവിളക്കുകളും ഒരുക്കും. ഇന്റർലോക്ക് പ്രവൃത്തി, ഡ്രൈനേജ്, കുളത്തിന് സമീപം സംരക്ഷണ മതിൽ, റോഡ് കടന്നുവരുന്ന ഭാഗത്ത് കവാടം എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
ഭക്തജനങ്ങൾക്കും പൊതുജനങ്ങൾക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ആകർഷകമായാണ് റോഡ് നവീകരിക്കുന്നത്. ഒക്ടോബർ മാസത്തോടെ പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എം. വിജിൻ എം.എൽ.എ പറഞ്ഞു.
എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവൃത്തികൾ നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.


