കണ്ണപുരം: കെ.എസ്.ടി.പി റോഡിൽ കാൽനടയാത്രക്കാരനെ ഇടിച്ച് പരിക്കേൽപ്പിച്ച ശേഷം വാഹനം നിർത്താതെ ഓടിച്ചുപോയ വയോധികൻ പോലീസിന്റെ പിടിയിലായി.മാടായി മൊട്ടാമ്പ്രം സ്വദേശി മുഹമ്മദ് ബഷീർ (73) ഓടിച്ച ഗുഡ്സ് ഓട്ടോറിക്ഷയാണ് കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.
സെപ്റ്റംബർ 14-ന് രാവിലെയായിരുന്നു അപകടം. കെ.എസ്.ടി.പി റോഡിലൂടെ നടന്നു പോകുകയായിരുന്ന യാത്രക്കാരനെ യോഗശാല ഓട്ടോ വർക്ക് ഷോപ്പിന് സമീപത്ത് വെച്ച് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലാക്കാനോ വിവരമറിയിക്കാനോ മുതിരാതെ വാഹനം നിർത്താതെ ഓടിച്ചുപോവുകയായിരുന്നു.
തുടർന്ന് പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞതും പ്രതിയെ പിടികൂടിയതും.
വളപട്ടണം സർക്കിൾ ഇൻസ്പെക്ടർ വിജേഷ് പി.യുടെ മേൽനോട്ടത്തിൽ കണ്ണപുരം സബ് ഇൻസ്പെക്ടർ സഹദ് എൻ.കെ.യും സ്ക്വാഡും ചേർന്നാണ് പ്രതിയെയും വാഹനത്തെയും കണ്ടെത്തിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ സുനിൽ ഒ.വി, എസ്.സി.പി.ഒമാരായ ബിജു, രമിത്ത്, കലേഷ്, സി.പി.ഒമാരായ അഭിജിത്ത്, റബിൻ എന്നിവരുമുണ്ടായിരുന്നു.


