കണ്ണൂർ: കോടികൾ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന് തുറന്നുകൊടുത്ത പാപ്പിനിശ്ശേരി മേൽപ്പാലം വീണ്ടും തകർന്ന് വൻ അപകടക്കെണിയാകുന്നു. പുനരുദ്ധാരണത്തിന് ശേഷം വെറും മാസങ്ങൾ കൊണ്ട് തന്നെ ടാറിങ് പൂർണ്ണമായി ഇളകിമാറി പാലത്തിന്റെ ഇരുമ്പ് കമ്പികളും ഗർഡറുകളും പുറത്തുവന്ന നിലയിലാണ്.
പാലത്തിലൂടെ വാഹനങ്ങൾ തിരിയുമ്പോൾ ടാറിങ് വൻതോതിൽ പൊളിഞ്ഞു വീഴുകയാണ്. ഇരുമ്പ് കമ്പികൾ പുറത്തേക്ക് തെളിച്ചു നിൽക്കുന്നത് പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാരുടെ ജീവന് നേരിട്ട് ഭീഷണിയുയർത്തുന്നു. രാത്രികാലങ്ങളിൽ വെളിച്ചക്കുറവു മൂലം ഇവിടെ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. മാസങ്ങളോളം ജനങ്ങളെ ദുരിതത്തിലാക്കി നടപ്പിലാക്കിയ അറ്റകുറ്റപ്പണിയിലെ അഴിമതിയും മാനദണ്ഡങ്ങൾ പാലിക്കാത്ത നിർമ്മാണവുമാണ് പാലം ഇത്രവേഗം തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

