പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം

 



തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു.

ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ രണ്ട് വിഭവവും ഒഴിവാക്കണമെന്ന ജയില്‍ വകുപ്പിന്റെ ആവശ്യം.

മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറിയും സോയാബീന്‍ ചങ്ക്സും മുട്ടയും ഉള്‍പ്പെടുത്തണമെന്നാണ് ജയില്‍ മേധാവി എസ് ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ ആഴ്ചയില്‍ ഒരുതവണ മട്ടനും രണ്ട് തവണ മീനും നല്‍കുന്നു. തിങ്കളും ബുധനും ഉച്ചഭക്ഷണത്തിന് ഒപ്പം 140 ഗ്രാം മീന്‍ കറിയും ശനിയാഴ്ച ഉച്ചഭക്ഷണത്തിന് 100 ഗ്രാം മട്ടനുമാണ് നല്‍കുന്നത്.

ഈ മാറ്റത്തിലൂടെ വര്‍ഷം തോറും ഏകദേശം 5.7 കോടി രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് ജയില്‍ അധികൃതരുടെ പ്രതീക്ഷ. മട്ടന്‍ നല്‍കാന്‍ വരുന്ന ചെലവ് 5.72 കോടി രൂപയാണെങ്കില്‍ മീന്‍ നല്‍കാന്‍ 4.8 കോടിയാണ് ചെലവ്. മട്ടന് പകരം കോഴിക്കറി നല്‍കിയാല്‍ 1.26 കോടി രൂപയേ വരൂ. മീന് പകരം സോയയും മുട്ടയും നല്‍കാനും 3.4 കോടി രൂപ മതിയാകും.

മട്ടന്‍ പോലുള്ള റെഡ്മീറ്റുകള്‍ തുടര്‍ച്ചയായി കഴിക്കുന്നത് മൂലം ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതും മെനുവില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ക്ക് പ്രേരണയായി. 1967 മുതലാണ് ജയില്‍ ഭക്ഷണത്തില്‍ മട്ടന്‍ ഉള്‍പ്പെടുത്തിയത്.

ഒരു തടവുകാരന് 57 ഗ്രാമായിരുന്നു നല്‍കിയിരുന്നത്. പിന്നീട് 71 ഗ്രാമാക്കി. 2014-മുതല്‍ എല്ലില്ലാത്ത 100 ഗ്രാം ആട്ടിറച്ചിയാണ് നല്‍കുന്നത്. ജയില്‍ ഭക്ഷണ മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി ഗോതമ്പ് ഉണ്ടയും ഉണക്കമീനും ഒഴിവാക്കി 2014-ലാണ് മീന്‍ കറിയും ഉള്‍പ്പെടുത്തിയത്.

മറ്റ് മെനുവുകളില്‍ കാര്യമായ മാറ്റമില്ല. മാംസാഹാരം വിളമ്പുന്ന ദിവസങ്ങളില്‍ സസ്യഭുക്കുകളായ ജയില്‍വാസികള്‍ക്ക് അധികമായി പച്ചക്കറി വിഭവങ്ങള്‍ കൂടി നല്‍കും. ജയിലില്‍ പ്രഭാതഭക്ഷണമായി ഇഡ്ഡലി, ദോശ, ചപ്പാത്തി, ഉപ്പുമാവ് എന്നിവ മാറിമാറി നല്‍കി വരുന്നുണ്ട്.

ഇതിനൊപ്പം ഗ്രീന്‍പീസ് കറി, കടലക്കറി, സാമ്പാര്‍, ചായ എന്നിവയും ലഭിക്കും. ചോറിനൊപ്പം അവിയല്‍, തീയല്‍, തോരന്‍, പുളിശ്ശേരി, തൈര് തുടങ്ങിയവ ഉച്ചഭക്ഷണത്തിന് മാറിമാറി നല്‍കുന്നു. അത്താഴത്തിന് കപ്പ, രസം, അച്ചാര്‍ എന്നിവയും നല്‍കുന്നു. രോഗികളായവര്‍ക്കും അവശരായ അന്തേവാസികള്‍ക്ക് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ഭക്ഷണക്രമമാണ്. കൂടാതെ പ്രധാന ആഘോഷ ദിവസങ്ങളില്‍ പ്രത്യേക ഭക്ഷണവുമാണ് നല്‍കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.