കണ്ണൂർ : ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർഥിയുടെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൃക്കരിപ്പൂർ പടന്ന സ്വദേശി സുധാകരൻ (56) ആണ് ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് മണിക്കൂറുകൾക്കകം പിടികൂടിയത്.
ഏറനാട് എക്സ്പ്രസിൽ ഫറോക്കിൽ നിന്ന് കാസർകോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന എൻജിനിയറിംഗ് കോളജ് വിദ്യാർഥിയുടെ 80,000 രൂപ വിലവരുന്ന ലാപ്ടോപ്പ് അടങ്ങിയ ബാഗാണ് മോഷണം പോയത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.
വിദ്യാർഥിയുടെ പരാതിയെ തുടർന്ന് റെയിൽവേ പൊലീസും ആർ.പി.എഫും അന്വേഷണം ആരംഭിച്ചു. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ 11ഓടെ കണ്ണൂരിൽ വച്ച് സുധാകരനെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച തൊണ്ടിമുതലും പൊലീസ് പിടിച്ചെടുത്തു.
ആർ.പി.എഫ് ഇൻസ്പെക്ടർ രമേഷ്കുമാർ, റെയിൽവേ എസ്.ഐ സന്തോഷ്, ആർ.പി.എഫ് എ.എസ്.ഐ സഞ്ജയ്, ഹെഡ് കോൺസ്റ്റബിൾമാരായ അജീഷ്, വിജേഷ്, റെയിൽവേ ഇന്റലിജൻസ് സി.പി.ഒ ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

